
തിരുവനന്തപുരം: സിൽവര്‍ ലൈൻ (Silver Line) ബദൽ സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ എതിര്‍ത്ത് രംഗത്തെത്തി. സിൽവര്‍ ലൈൻ പദ്ധതി പ്രളയത്തിന് കാരണമാകുമെന്ന വാദത്തിൽ കഴമ്പുണ്ടെന്നും കുഞ്ചെറിയ പി ഐസക് പറഞ്ഞു. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ലെന്നാണ് ജനകീയ പ്രതിരോധ സമിതിയുടെ സംവാദത്തിൽ റെയിൽവെ മുൻ ചീഫ് എൻജിനീയര്‍ അലോക് കുമാര്‍ വര്‍മ അഭിപ്രായപ്പെട്ടു. കല്ലിടൽ വിവാദം ഉദ്യോഗസ്ഥരുടെ അനാവശ്യമായ ആവേശം കാരണം ഉണ്ടാകുന്നതാണെന്ന് പദ്ധതിയെ അനുകൂലിച്ച് സംവാദത്തിൽ പങ്കെടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ അനിവാര്യമോ എന്നതായിരുന്നു സംവാദ വിഷയം. പുനരധിവാസം വിശദമായി പഠിക്കാന് സാങ്കേതിക സമിതിയെ സർക്കാർ നിയോഗിക്കണമെന്ന് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാൻ പാനലിലുണ്ടായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക് അഭിപ്രായപ്പെട്ടു. ഗതാഗത ആരോഗ്യ മേഖലകളെ ലാഭ കണക്കിൽ വിലയിരുത്തരുതെന്ന് ചേംബർ ഓഫ് കോമേഴ്സ് പ്രതിനിഥി എസ്എൻ രഘു ചന്ദ്രൻ പറഞ്ഞു. പ്രായോഗിക സമീപനത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു സിൽവര്‍ ലൈൻ അനുകൂല പാനലിന്റെ വാദം. അടിസ്ഥാന പഠനം പോലും നടത്തിയിട്ടില്ലെന്നായിരുന്നു അലോക് കുമാര്‍ വര്‍മയുടെ വാദം.
പാത ഇരട്ടിപ്പിക്കലും സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തലും ആണ് പ്രായോഗികമെന്ന് ആര്‍വിജി മേനോൻ അഭിപ്രായപ്പെട്ടപ്പോൾ എതിര്‍പാനലിൽ ഉണ്ടായിരുന്ന ജോസഫ് സി മാത്യുവും ശ്രീധര്‍ രാധാകൃഷ്ണനും സിഷവര്‍ ലൈനിനെതിരെ തീവ്ര നിലപാടെടുത്തു. ഭൂമി കച്ചവടമല്ലാതെ പദ്ധതി മറ്റൊന്നുമല്ലെന്ന് പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. പാത ഇരട്ടിപ്പിക്കലും സിഗ്നലിംഗ് മെച്ചപ്പെടുത്തലുമാണ് പ്രായോഗികമെന്ന് ആർവിജി മേനോൻ അഭിപ്രായപ്പെട്ടു. പൊതു ഗതാഗതത്തിനുണ്ടാകുന്ന മെച്ചം പറഞ്ഞ് വിനാശകരമായ പദ്ധതിയെ ന്യായീകരിക്കരുതെന്ന് ജോസഫ് സി മാത്യു പറഞ്ഞു. ബദൽ സംവാദമല്ല തുടർ ചർച്ചയാണ് വേണ്ടതെന്ന് നിലപാടിൽ കെ റെയിൽ അധികൃതരും സർക്കാർ പ്രതിനിഥികളും വിട്ടു നിന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണനായിരുന്നു സംവാദത്തിന്‍റെ മോഡറേറ്റർ.