
മലപ്പുറം: ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണിത്. വിജിലൻസ് അന്വേഷണം നടക്കട്ടെ. ആരോപണം അടിസ്ഥാനരഹിതമാണ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന് അദ്ദേഹം ചോദിച്ചു. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിൻ്റെയും പിന്നിൽ അഴിമതിയാണെന്നും കുറ്റപ്പെടുത്തി. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇത് സംബന്ധിച്ച രേഖകൾ സഹിതം നാളെ വാർത്ത സമ്മേളനം നടത്തും. ടിഎംസി സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണിയുടെ പ്രസ്താവന പാർട്ടി ദേശീയ നേതൃത്വം മറുപടി പറയും. നിലവിൽ കേരളത്തിൽ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ല. കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളത്. വേറെ ഒരു ഘടകവും നിലവിലില്ല. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്ന ശേഷം നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ എടത്തലയിൽ 99 വർഷത്തെ പാട്ടത്തിന് നൽകിയ പതിനൊന്ന് ഏക്കർ ഭൂമി പിവി അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. അവിടെ പിവി ആർ നോളജ് സിറ്റിയെന്ന പേരിൽ വൻ കെട്ടിട സമുച്ചയവും പണിതുയർത്തി. പാട്ടഭൂമി സ്വന്തം പേരിലാക്കി പോക്കുവരവ് നടത്തിയ അൻവർ ഈ സ്ഥലം ഈടുവെച്ച് 14 കോടി രൂപ ലോണെടുത്തെന്നുമാണ് ആരോപണം. ഇക്കാര്യത്തിൽ കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. എംഎൽഎയായിരുന്ന കാലഘട്ടത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിഴിവിട്ട ഇടപാടുകൾ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബർ 24നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. ഇതിൻറെ അടിസ്ഥാവത്തിൽ വിജിലൻസ് ഡയറക്ടർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ൽ കഴിഞ്ഞ ദിവസം എത്തിയ ഫയൽ അടുത്ത ദിവസം അന്വേഷണത്തിനായി ഡിവൈഎസ്പിക്ക് കൈമാറി. അൻവറിനു പുറമെ പാട്ടഭൂമി കൈവശപ്പെടുത്താൻ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെക്കൂടി കേന്ദ്രീകരിച്ചാണ് വിജിലൻസ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam