അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു; മതിയായ ചികിത്സ നല്‍കിയില്ലെന്ന് നാട്ടുകാരും ആനപ്രേമികളും, പ്രതിഷേധം

By Web TeamFirst Published Apr 8, 2021, 2:58 PM IST
Highlights

ഇക്കഴിഞ്ഞ ഉത്സവ സീസണോട് കൂടിയാണ് ആനയ്ക്ക് കാലില്‍ ആഴത്തിലുള്ള വ്രണമടക്കം അസുഖങ്ങള്‍ കൂടിയത്. തൃശ്ശൂര്‍ പൂരത്തിനടക്കം എഴുന്നള്ളിക്കുന്ന ആനകളില്‍ പ്രധാനിയാണ് വിജയകൃഷ്ണന്‍. 
 

ആലപ്പുഴ: മതിയായ ചികിത്സ കിട്ടാത്തതിനെ തുടർന്ന് തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതിൽ നാട്ടുകാരുടെയും ആനപ്രേമികളുടെയും പ്രതിഷേധം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും വരെ ആനയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി ആളുക‌ൾ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി. ഇന്ന് ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരി‍ഞ്ഞത്. 

കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയി. ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആനയ്ക്ക് പാപ്പന്‍റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പരാതി. 

ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുംവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്.
 

click me!