
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. ഒരാഴ്ച മുമ്പാണ് മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയത്.
5 ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ കുട്ടിയുടെ ബന്ധുക്കൾ കൂടിയായ നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രയിൽ നിരീക്ഷണത്തിലുണ്ട്.
അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യത തേടുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പുഴ വെള്ളത്തിൽ ഇറങ്ങിയ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്ന് മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.
കുട്ടി പുഴയിലിറങ്ങിയ അതെ ദിവസങ്ങളിൽ പുഴയിൽ കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നുണ്ട്. പാറക്കൽ കടവിൽ കുളിച്ചവർക്ക് ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മുന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തില്‍ മലപ്പുറം മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മേഖലയിലെ അഞ്ചു കടവുകളിൽ ഇറങ്ങുന്നതിനാണ് പഞ്ചായത്ത് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്.കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.
കൊലയാളി അമീബ: മൂക്ക് വഴി തലച്ചോറിലെത്തും, പനിയിൽ തുടങ്ങി മരണം വരെ; ആർക്കും പിടിപെടാം, വേണ്ടത് ജാഗ്രത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam