
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന വസ്ത്ര, ധന, ധാന്യ സഹായങ്ങളുടെ ജില്ലയിലെ രണ്ടാംഘട്ട വിതരണവും അമൃതശ്രീ സംഗമവും ഏലൂർ എഫ്.എ.സി.ടി ടൗൺഷിപ്പ് ഹൈസ്‌ക്കൂൾ മൈതാനത്ത് നടന്നു. കെ.ജെ മാക്‌സി എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമൃതശ്രീ പോലെയുള്ള കൂട്ടായ്മകളിലൂടെ സ്ത്രീശാക്തീകരണമാണ് സാധ്യമാകുന്നതെന്നും കുടുംബശ്രീക്കൊപ്പം നിൽക്കാൻ കഴിഞ്ഞിട്ടുള്ള പദ്ധതിയാണ് അമൃതശ്രീയെന്നും കെ.ജെ മാക്‌സി പറഞ്ഞു.
അമൃതശ്രീ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് അമ്മമാർ അവരുടെ കുടുംബങ്ങളെ രക്ഷിക്കുന്നതോടൊപ്പം സേവനപ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകുന്നുണ്ടെന്നും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ ജോസ്, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ബിജെപി സംസ്ഥാന സമിതിയംഗം സി.ജി രാജഗോപാൽ, അമൃതശ്രീ ഏകോപകൻ ആർ.രംഗനാഥൻ എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ പതിനായിരത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഓരോ അംഗത്തിനും ഭക്ഷ്യ,വസ്ത്ര,ധന,ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും ചടങ്ങിൽ വിതരണം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam