
തിരുവനന്തപുരം : പശ്ചിമേഷ്യൻ യുദ്ധം കാരണം, മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ, രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ. ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി. കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത്. ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശങ്കയും ശക്തമാണ്.
സ്തന, അണ്ഡാശയ, ശ്വാസകോശ അർബുദങ്ങൾക്കും, ജേം സെൽ ട്യൂമറുമടക്കമുള്ളരോഗങ്ങളിൽ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന കാർബോ പ്ലാറ്റിൻ മരുന്നുകൾക്കാണ് കടുത്ത ക്ഷാമം. ഈ മരുന്നുകളുടെ നിർമാണത്തിനുള്ള ഘടക പദാർഥങ്ങൾ, ആക്റ്റീവ് ഫർസ്മ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് പ്രധാനമായും ജർമനിയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. റഷ്യ, സൗത്ത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് മൂല പദാർഥങ്ങൾ, ജർമ്മനയിൽ അടക്കം എത്തിച്ച് ആദ്യഘട്ട സംസ്കരണം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ വിതരണ ശൃംഖല മുറിഞ്ഞു.
രാജ്യത്ത് മരുന്ന് ഉത്പാദനം കുറഞ്ഞു. അർബുദ രോഗികളിൽ ചികിത്സിച്ചു ഭേദമാക്കാനാകുന്ന ആദ്യ സ്റ്റേജുകളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും, ഗുരുത ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും കടുത്ത ക്ഷാമം. ആർസിസി കൂടിയ തുകയ്ക്ക് ടെൻഡർ വിളിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്. ക്ഷാമം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പല സ്വകാര്യ ആശുപത്രികളിലും ഒരു കോഴ്സ് തികയ്ക്കാനുള്ള മരുന്ന് പോലും രോഗികൾക്ക് കിട്ടാനില്ല.
ജീവൻരക്ഷ മരുന്നുകൾ ആയതിനാൽ, ഈ മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ട്. 4000 മുതൽ 5000 രൂപ വരെ ഒരു കോഴ്സ് മരുന്നിന് ചെലവാകും. വില കൂട്ടാനായി സാഹചര്യം മുതലെടുത്ത്, മരുന്ന് കമ്പനികൾ മനപൂർവ്വം നിർമാണം കുറച്ച് ക്ഷാമം സൃഷ്ടിക്കുന്നതാണോ എന്ന് ആരോഗ്യവിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി, ഫൈസർ അടക്കമുള്ള നിർമാതാക്കളുമായി ചർച്ച നടത്തി. 50 ശതമാനം വില വർധനയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഘടകപദാർഥങ്ങളുടെ ഇറക്കുമതി കൂട്ടാനോ, മിതമായി വില ഉയർത്തി ക്ഷാമം പരിഹരിക്കാനോ കേന്ദ്രം അടിയന്തരമായി ഇടപെടണം എന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam