പാലക്കാട് ദുരഭിമാനക്കൊല: പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് അനീഷിന്റെ ഭാര്യ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

By Web TeamFirst Published Dec 26, 2020, 8:53 PM IST
Highlights

പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് അനീഷിന്റെ ഹരിത. ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്‍റെ തിരക്കാണെന്ന് ഹരിത പറഞ്ഞു. 

പാലക്കാട്: അനീഷ് കൊലപാതക കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്ന് പാലക്കാട് എസ് പി പറഞ്ഞു. കേസന്വേഷണത്തിന് ഡിവൈഎസ്പി സുന്ദരൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കസ്റ്റഡിയിലുള്ള ഉള്ള അനീഷിൻ്റെ ഭാര്യ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം, പൊലീസിനെതിരെയും അനീഷിന്‍റെ ഭാര്യ ഹരിത രംഗത്തെത്തി.

പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ഹരിത ആരോപിച്ചു. ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ തിരക്കാണെന്നായിരുന്നു മറുപടിയെന്നും ഹരിത പറയുന്നു. അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരിത പറയുന്നു. മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. കേസ് കൊടുത്തതിന്‍റെ ദേഷ്യം അമ്മാവനുണ്ടായിരുന്നു. അനീഷിന്‍റെ ജാതിയും സാമ്പത്തിക സ്ഥിതിയുമായിരുന്നു പ്രശ്നം. അനീഷിന്‍റെ വീട്ടില്‍ തന്നെയുണ്ടാകുമെന്നും അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും ഹരിത പ്രതികരിച്ചു.

അതിനിടെ, അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവം മൂലമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആഴത്തിലുള്ള വെട്ടേറ്റാണ് അനീഷ് മരിക്കുന്നത്. തുടയ്ക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നു പോകാൻ കാരണമായി. കഴുത്തിലും പരിക്കുകളുണ്ട്. രക്തം വാർന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം അഞ്ചരയോടെ തേങ്കുറിശ്ശിയിലുള്ള  വീട്ടിൽ എത്തിച്ച മൃതദേഹം ഏഴ് മണിയോടെ സംസ്കരിച്ചു. ചന്ദ്രനഗർ ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം.

ശനിയാഴ്ച പുലർച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മർദ്ദമാണ് ആണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി. ഇരുവരും അനീഷിനെ കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായി പ്രധാന സാക്ഷി അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

അനീഷിന്‍റെ ഭാര്യ ഹരിത, ബന്ധുക്കൾ എന്നിവരുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമേ ദുരഭിമാനകൊലയാണോ കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് നിലപാട്. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കും. 

click me!