
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. പൊള്ളുന്ന വെയിലില്‍ വെന്തുരുകുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല. തണലും വെള്ളവും കിട്ടാന്‍ മൃഗങ്ങളും പക്ഷികളും പരക്കം പായുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കും തണലൊരുക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിർദേശം.
തീ പോലെ പൊള്ളുകയാണ് അന്തരീക്ഷം. ഒരു മരച്ചുവടെങ്കിലും കണ്ടാല്‍ തണല്‍ തേടുന്ന മനുഷ്യരാണ് ചുറ്റും. ഉരുകുന്ന ചൂടില്‍ ദാഹജലത്തിനായി ഓടുന്നവര്‍. ഇങ്ങനെ സ്വയം ആശ്വാസം കണ്ടെത്താന്‍ മനുഷ്യര്‍ക്കാകും. വളര്‍ത്തുമൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. വെയിലൊന്ന് താഴുന്നത് കാത്ത് നിസഹായരായി നില്‍ക്കുന്ന കന്നുകാലികളെ പാടത്തും പറമ്പിലും കാണാം. ഈ ചൂട് അവര്‍ക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.
പക്ഷേ തണല്‍ കണ്ടാലും ഓടിയെത്താനാകില്ല. കഴുത്തിലെ കുരുക്ക് പിന്നോട്ട് വലിക്കും. അതുകൊണ്ട് അറിഞ്ഞ് പെരുമാറേണ്ടത് നമ്മളാണെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി ഷൈന്‍ കുമാര്‍ പറഞ്ഞു. പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. താപനില കൂടുതലായതിനാല്‍ ആസ്ബറ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ടു മേഞ്ഞ സ്ഥലങ്ങളില്‍ കന്നുകാലികളെ കെട്ടരുത്. പരമാവധി മരത്തണലില്‍ നിര്‍ത്തണം.
നിര്‍ജലീകരണം തടയാന്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമന്നും നിര്‍ദ്ദേശമുണ്ട്. ആരുടെയും സ്വന്തമല്ലാത്ത പക്ഷികളും ചൂടകറ്റാന്‍ പരക്കം പായുകയാണ്. ഓരോ തുള്ളി വെള്ളത്തിലും ആ ജീവന്‍ ആശ്രയം കണ്ടെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam