
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.
ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. പ്ലാറ്റുഫോമിൽ കച്ചവടക്കാരനെ തള്ളിമാറ്റിയാണ് ഇയാൾ അകത്ത് കടന്നതെന്ന് ടിടിഇ ജെയ്സൺ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു. ഗാർഡ് റൂമിൽ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
(പ്രതീകാത്മക ചിത്രം)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam