
തിരുവനന്തപുരം: എൽ ജെഡിയിലെ (Loktantrik Janata Dal) ശ്രേയാംസ് കുമാർ (M V Shreyams Kumar) വിരുദ്ധ ചേരി ഇന്ന് സിപിഎം നേതൃത്വത്തെ കണ്ടേക്കും. എൽഡിഎഫ് കൺവീനർ എ വിജയരാഘവനെയും നാളെ കോടിയേരിയെയും കാണാനാണ് ഷേക്ക് പി ഹാരിസിന്‍റെ നേതൃത്വത്തിലുള്ള വിമത ചേരിയുടെ നീക്കം.
അഞ്ച് ജില്ലാ കമ്മിറ്റിയുടെ പിന്തുണയാണ് വിമത ചേരി അവകാശപ്പെടുന്നത്. കൂടുതൽ ജില്ലാ കമ്മിറ്റികളെ ഒപ്പം കൊണ്ടുവരാനാണ് നീക്കം. എൽ ഡി എഫിൽ മന്ത്രി സ്ഥാനം പോലും ചോദിച്ച് വാങ്ങാതെ പാർട്ടിയെ ദുർബലമാക്കിയതും ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ സമ്മർദ്ദം ചെലുത്താതെ വഴങ്ങിയതും ഉയർത്തിയാണ് ശ്രേയാംസിനെതിരായ നീക്കങ്ങൾ.
വിമതർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ ആലോചിക്കാനാണ് ശ്രേയാംസ് കുമാറിൻ്റെ നീക്കം. ശനിയാഴ്‌ച കോഴിക്കോട് നേതൃയോഗം ചേർന്നേക്കും. എൻ എൽ വിഷയത്തിൽ കൈ കൊണ്ടതിന് സമാനമായി പാർട്ടിക്കുള്ളിൽ പ്രശ്നം തീർക്കണമെന്നാണ് സിപിഎം നിലപാട്.
ഷെയ്ഖ് പി ഹാരിസിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു എൽജെഡി സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത് . സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ആരോപണം ഉന്നയിക്കുന്നത്. വിഭാഗീയ പ്രവർത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണ്. എല്‍ജെഡിക്ക് നാല് സീറ്റ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല. താൻ പുറത്തുപോകണോ എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലും കമ്മറ്റിയുമാണ്. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതിൽ ഒന്‍പതു പേർ മാത്രമാണ് ഇന്നത്തെ ആരോപണത്തിലുള്ളതെന്നുമായിരുന്നു വിശദീകരണം.
വടകരയിലെ തോൽവിയെ കുറിച്ച് സിപിഎം തന്നെ അന്വേഷണം നടത്തിയതാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൻ്റെ പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പൊതുജനമധ്യത്തിൽ വലിച്ചിഴയ്ക്കേണ്ടതില്ല. എൽജെഡി പിളരില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഷെയ്ഖ് പി ഹാരിസിന്‍റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നൽകിയിരുന്നു. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു.
പ്രസിഡന്‍റ് സ്വന്തം കാര്യംമാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും അർഹമായ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. പാർട്ടിയുടെ ഏക എംഎൽഎ കെ പി മോഹനന്‍റെയും ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്‍റെയും പിന്തുണ ഉണ്ടെന്നാണ് വിമതരുടെ അവകാശവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam