
തിരുവനന്തപുരം: അൻവറിനെതിരെ കടുപ്പിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് സണ്ണി ജോസഫ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
''അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കേരളത്തിലെ പാർലമെന്റ് ഇലക്ഷനിലും കണ്ടും ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.'' സണ്ണി ജോസഫ് പ്രതികരിച്ചു.
''സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണം.'' സണ്ണി ജോസഫ് മാധ്യമങ്ങളോട് സംസാരിക്കവേ വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam