സാങ്കേതിക സർവലാശാലയുടെ കീഴിലുള്ള കോളേജുകൾ ജനുവരി നാലിന് തുറക്കും

By Web TeamFirst Published Dec 24, 2020, 10:26 AM IST
Highlights

കുറഞ്ഞത് 6 അടി എങ്കിലും ശാരീരിക അകലം പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. കണ്ടയിൻമെന്റ് സോണുകളിലുള്ള വിദ്യാർത്ഥികളും  അധ്യാപകരും കോളേജുകളിൽ ഹാജരാകേണ്ടതില്ല. ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പാഠ്യവിഷയങ്ങൾ കോളേജുകൾ നൽകണം.

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശലയ്ക്ക് കീഴിലുള്ള കോളേജുകളിൽ 2021 ജനുവരി 4 മുതൽ വീണ്ടും ക്ലാസുകൾ ആരംഭിക്കും. 50 ശതമാനം കുട്ടികൾ മാത്രമേ കോളേജിൽ എത്തുന്നുള്ളു എന്നുറപ്പാക്കാനായി രണ്ട് ഷിഫ്റ്റുകളിലായി ശനിയാഴ്ചകൾ ഉൾപ്പടെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ നടക്കുക. യുജിസിയുടെയും സർക്കാരിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി അനുവർത്തിക്കേണ്ട വിശദമായ നടപടിക്രമങ്ങൾ  സർവകലാശാല പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം ടെക്, എം ആർക്ക്, എം പ്ലാൻ ക്ലാസുകൾ, അഞ്ചാം സെമസ്റ്റർ എം സി എ , ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം സി എ, ഒമ്പതാം സെമസ്റ്റർ ബി ആർക്ക്, ഏഴാം സെമസ്റ്റർ ബി ടെക് ക്ലാസുകളാണ് ജനുവരി 4 മുതൽ ആരംഭിക്കുന്നത്. അഞ്ചാം സെമസ്റ്റർ ബി ടെക്, ബി എച് എം സി ടി, ബി ആർക്ക്,  അഞ്ച് , ഏഴ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം സി എ, ഏഴാം സെമസ്റ്റർ ബി ആർക്ക് കോൺടാക്റ്റ് ക്ലാസുകൾ ജനുവരി 18ന് തുടങ്ങും. 

മൂന്നാം സെമസ്റ്റർ എം സി എ/ ഇന്റഗ്രേറ്റഡ് എം സി എ,  മൂന്നാം സെമസ്റ്റർ ബി ടെക്, ബിഎച്എംസിടി, ബി ഡെസ്, ബി ആർക്ക്, മൂന്നാം സെമസ്റ്റർ ബി ടെക് ലാറ്ററൽ എൻട്രി കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 1 മുതൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് 1 മുതലും ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 22 നും ക്ലാസ് തുടങ്ങും. സെമസ്റ്റർ പരീക്ഷകൾ 2021 ഫെബ്രുവരി-മാർച്ച് കാലയളവിൽ നടത്തും.

കുറഞ്ഞത് 6 അടി എങ്കിലും ശാരീരിക അകലം പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. കണ്ടയിൻമെന്റ് സോണുകളിലുള്ള വിദ്യാർത്ഥികളും  അധ്യാപകരും കോളേജുകളിൽ ഹാജരാകേണ്ടതില്ല. ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പാഠ്യവിഷയങ്ങൾ കോളേജുകൾ നൽകണം. അന്തർദ്ദേശീയ യാത്രാ നിയന്ത്രണങ്ങൾ മൂലം കോളേജുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ഈ ഓൺലൈൻ സൗകര്യം ഉപയോഗിക്കാം. പഠന യാത്രകൾ, ഫീൽഡ് വർക്കുകൾ തുടങ്ങിയവയും ശാരീരിക അകലം സാധ്യമല്ലാത്ത എല്ലാ പ്രോഗ്രാമുകളും പാഠ്യേതര പ്രവർത്തനങ്ങളും കർശനമായി നിയന്ത്രിക്കണമെന്നും സർവകലാശാല പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

click me!