
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയതിൽ വിവാദം. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സർക്കാർ ഇഷ്ടപദവികൾ നൽകുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഉഷ ടൈറ്റസിന്റെ നിയമനം. ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളി ഉഷാ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയാക്കിയതെന്നും ആക്ഷേപമുണ്ട്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടു മുൻപാണ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. കെ.എം ഏബ്രഹാം ചീഫ് സെക്രട്ടറിയായിരിക്കെയായിരുന്നു രൂപീകരണം. എഡിബി ഫണ്ടുപയോഗിച്ചായിരുന്നു അസാപ്പ് പ്രവർത്തനം. എഡിബി ഫണ്ട് നിലച്ച് പുതുതായി ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നിരിക്കെയാണ് അസാപ്പിനെ കമ്പനിയാക്കി മാറ്റുന്നത് അസാപ്പിനെ നിലനിർത്തി സിഎംഡി നിയമനം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എതിർത്തിരുന്നു. എതിർപ്പുകൾക്കിടയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർബന്ധ പ്രകാരമാണ് ഉഷ ടൈറ്റസിന് പദവി നൽകിയതെന്നാണ് സൂചന. ശമ്പളവും മറ്റും പിന്നീട് നിശ്ചയിച്ച് നൽകും.
നേരത്തെ, വിരമിച്ച ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിനെ കിഫ്ബി സി.ഇ.ഒ ആയി നിയമിച്ചതും ടോം ജോസിന് പുതിയ പദവി നൽകിയതും വിവാദമായിരുന്നു. അതേസമയം ഉഷാ ടൈറ്റസ് മികച്ച ഉദ്യോഗസ്ഥയാണെന്നും പ്രവർത്തന മികവാണ് മാനദണ്ഡമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. എഡിബി ഫണ്ട് നിലച്ചതിനാൽ പുതിയ സ്രോതസ് കണ്ടെത്തുന്നതിനും അടിമുടിയുള്ള പരിഷ്ക്കരണവും ലക്ഷ്യമിട്ടാണ് നിയമനമെന്നും വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam