
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള അനുമതി കെ മുരളീധരൻ നിഷേധിച്ചു.
ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് റിയാസ് സഭയിൽ പറഞ്ഞു. കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഇല്ലെന്നും റിയാസ് പറഞ്ഞു.
ആരോഗ്യ വകുപ്പിൽ എകോപനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് ട്രാൻസ്ഫർ ആന്റ് പോസ്റ്റിംഗിൽ പത്ത് വർഷം മുൻപുള്ളവർ തിരിച്ച് വരുന്നുവെന്നും എല്ലാവരേയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും പറഞ്ഞു. നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. തമ്മിലടിയെ തുടർന്ന് കോഴിക്കോടിന് മന്ത്രിയില്ല. ഒരു മെഡിക്കൽ ഓഫീസറെ എങ്കിലും കോഴിക്കോടിന് നൽകിക്കൂടെ എന്നും അദ്ദേഹം സഭയിൽ ചോദിച്ചു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്ന് വരുന്നത്. മരുന്നെത്തിയത് പ്രതിപക്ഷം പ്രതിഷേധിച്ച ശേഷമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനിടെ ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെയും റിയാസ് ആഞ്ഞടിച്ചു. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാൾ ഭയക്കണം എന്നും റിയാസ് പറഞ്ഞു.
സഭയിൽ മുഹമ്മദ് റിയാസ് നടത്തിയ പരാമർശങ്ങൾക്കെതിരെ കെ മുരളീധരനും തിരിച്ചടിച്ചു. കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നമെന്നും സംസ്ഥാനത്ത് ഒരു നിപയാണ് റിപ്പോർട്ട് ചെയ്തതെന്നും ഇന്ത്യയിലെവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ സഭയിൽ മറുപടി പറഞ്ഞു. ഉദ്യോസ്ഥർ ഭരണം മാറിയത് അറിയാതെ പോയ സർക്കാരിനോട് കൂറ് കാണിക്കുന്നു. 24 മണിക്കൂറിൽ നിപക്കുള്ള മരുന്ന് വിദേശത്തു നിന്ന് എത്തിച്ചു.
പകർച്ച വ്യാധി പ്രതിരോധത്തിന് വകുപ്പ് തല ഏകോപനവും നടപടിയും ഉണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൽ രോഗം വരാതിരിക്കാനാണ് ജാഗ്രത. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്തുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യ പ്രതിരോധ ജാഗ്രത ഉറപ്പാക്കും. കൂടാതെ, ആരോഗ്യ മേഖലയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. പകർച്ചവ്യാധി വ്യാപനത്തിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനവും നടന്നില്ല. സർക്കാരിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ കസേര മാറ്റി. ഇത് അടിയന്തരമായി ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് കെ മുരളീധരൻ സഭയിൽ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam