
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് കമ്പനികൾക്കും ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്ന കാര്യത്തിൽ എസ്.ഐ.ടി സംശയം പ്രകടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഉന്നതങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായോ എന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്. ജി.എസ്ടി ഈടാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജി.എസ്ടി ഇന്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് സിറ്റ് ആവശ്യപ്പെട്ടു. നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സ്പോൺസറുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ വകുപ്പിലെ തലപ്പത്തുള്ള ഉദ്യോഗസ്ഥരോ ഫോൺ വഴി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.
അതേസമയം, സ്പോൺസർ കമ്പനിയിൽ നിന്ന് ജി.എസ്ടി ഈടാക്കാനുള്ള ഫയൽ യാതൊരുവിധ നടപടികളുമില്ലാതെ ഏഴ് മാസത്തോളം അനങ്ങാതെ കിടന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam