മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്‍റെ പുതിയ ഗവർണർ

By Web TeamFirst Published Sep 1, 2019, 11:45 AM IST
Highlights

മുൻ കോൺഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് രാജീവ് ഗാന്ധിയുടെ നേതൃത്വവുമായി തെറ്റിയാണ് ജനതാദളിലേക്കും അവിടെ നിന്ന് ബിഎസ്‍പിയിലേക്കും പിന്നീട് ബിജെപിയിലേക്കും വരികയായിരുന്നു. 

ദില്ലി: മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരളാ ഗവർണർ. മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവർണർ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവൻ പുതിയ ഗവർണറെ നിയമിച്ചത്. കേരളത്തേക്കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും നിയമിച്ചിട്ടുണ്ട്.

തമിഴ്‍നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് തമിഴിസൈ സൗന്ദർ രാജൻ തെലങ്കാന ഗവർണറാകും. മുൻകേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചൽ പ്രദേശ് ഗവർണറാകും. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്ര ഗവർണറാകും. ഒന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന കൽരാജ് മിശ്ര ഹിമാചൽ പ്രദേശ് ഗവർണർ സ്ഥാനത്ത് നിന്ന് രാജസ്ഥാൻ ഗവർണർ സ്ഥാനത്തേക്ക് മാറും. 

ആരാണ് ആരിഫ് മുഹമ്മദ് ഖാൻ?

ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‍നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്സഭയിലെത്തി. 

എന്നാൽ ഷാബാനു കേസിൽ കോൺഗ്രസ് മുസ്ലിം പുരോഹിതരുടെ സമ്മർദ്ദത്തിന് വഴങ്ങിയതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി തെറ്റി. പാർട്ടി വിട്ടു. പിന്നീട് ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. 

1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‍പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‍പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

click me!