
ചെന്നൈ: അരിക്കൊമ്പൻ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്നാട് വനം വകുപ്പ്. പുതിയ ദൃശ്യങ്ങൾ വനം വകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ ട്രാപ്പ് സ്‌ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി ഇന്നലെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്‍റെ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി ഹർജി പരിഗണിക്കവേ വ്യക്തമാക്കി.
ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടിയത്.
ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്നാടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനം വകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam