
ഇടുക്കി. തമിഴ്നാട് വനവകുപ്പും നാട്ടുകാരും ഭയന്നത് പോലെ തന്നെ സംഭവിച്ചു. തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പൻ ആക്രമണം തുടങ്ങി. ഇന്നലെ രാത്രിയോടെ മേഘമലയ്ക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ തകർത്തെങ്കിലും അരി ഭക്ഷിക്കാതെ മടങ്ങിയെന്ന വിവരമാണ് തമിഴ്നാട്ടിൽ നിന്നും ലഭിച്ചത്.
ചിന്നക്കനാലിലേത് പോലെ രാത്രി രണ്ടു മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ കൊമ്പൻ ഭാഗികമായി തകർത്തത്. തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ അരി തിന്നാതെ ആന തിരികെ കാടുകയറി. കടയ്ക്കു മുൻപിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനവും ആക്രമിച്ചില്ല. സമീപത്തെ ലയത്തിൻറെ ഒരു വാതിലും തുറക്കാൻ ശ്രമിച്ചു. പുലർച്ചെയോടെ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിലെത്തി. അപ്പർ മണലാർ ഭാഗത്ത് സംസ്ഥാന വനംവകുപ്പിൻറെ ക്യാമ്പിനുള്ളിൽ കടന്നു. ആന കടന്ന് പോയപ്പോൾ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന താൽക്കാലിക ഷെഡ്ഡും ഭാഗികമായി തകർന്നു വീണു. തിരികെ അതിർത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനവകുപ്പിന് സിഗ്നൽ ലഭിച്ചിരിക്കുന്നത്.
വീണ്ടും നാട്ടിലിറങ്ങി; അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻകട ആക്രമിച്ചു
റേഷൻ കട കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും അരിക്കൊമ്പൻ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഒരാഴ്ചയിലധികമായി മേഘമലിയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പൻ. കഴുത്തിൽ റേഡിയോ കോളറുള്ളതിനാൽ അരിക്കൊമ്പനെ നാട്ടുകാർക്ക് തിരിച്ചറിയാൻ എളുപ്പമാണ്. ആനയുടെ സഞ്ചാരം തമിഴ്നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാൻ അവിടെയും നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam