
ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഉടൻ പുനരാരംഭിക്കും. അർജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി ഗംഗാവലി പുഴയിൽ ഇന്ന് അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും. നാവിക സേന നിർദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചിൽ നടത്തുക. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ഈ തെരച്ചിൽ. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.
തങ്ങൾക്കും ഇത് അവസാന പ്രതീക്ഷ, അർജുന്റെ സഹോദരി
പരിശോധന സ്ഥലത്തേക്ക് അർജുന്റെ സഹോദരിയുമെത്തിയിട്ടുണ്ട്. മൂന്നാം ദൗത്യത്തിൽ ലോറിയുടെ ക്യാബിൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തങ്ങൾക്കും ഇത് അവസാന പ്രതീക്ഷയാണ്. ഭർത്താവ് ഇവിടെയുണ്ട്. അർജുൻ അപകടത്തിൽപ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയത്. ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങൾ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു.
ഈശ്വർ മാൽപെയ്ക്ക് പരിശോധനയ്ക്ക് ജില്ല ഭരണകൂടം അനുമതി നൽകി
ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും . പരിശോധനയ്ക്ക് ജില്ല ഭരണകൂടം അനുമതി നൽകി. ഈശ്വർ മാൽപേ ഉടൻ പഴയിലിറങ്ങും. പുഴയിലെ സാഹചര്യം തെരച്ചിലിന് അനുകൂലമെന്ന് ഈശ്വർ മാൽപേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാകും ഇന്ന് തെരച്ചിലെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയയും ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വിദഗ്ധരുമായി സംസാരിച്ച ശേഷം അന്തിമതീരുമാനമുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam