
ബെംഗളൂരു: ഷിരൂരിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ നിർണായകം. അർജുന്റെ ട്രക്ക് നദിക്കടിയിലുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുമായും സൈന്യത്തിന്റെ പ്രതിനിധികളുമായും ചർച്ച നടത്തിയെന്നും റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ ന്യൂസ് അവറിൽ. പുഴയിൽ രൂപപ്പെട്ട മൺകൂനയ്ക്കും കരയ്ക്കും ഇടയിലാണ് ട്രക്ക് ഇപ്പോൾ ഉള്ളത്. ട്രക്ക് എവിടെയാണെന്ന് കൃത്യമായി പറയാൻ ഇനിയും പരിശോധന നടത്തണം. അതിന് ശേഷം മാത്രമേ ട്രക്ക് പുറത്തെടുക്കൂ എന്നും ഇന്ദ്രബാലൻ ന്യൂസ് അവറിൽ സംസാരിക്കവേ പറഞ്ഞു. നാളത്തെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലായിരിക്കും.
ദൗത്യത്തിന്റെ ഒൻപതാം ദിവസമായ ഇന്നാണ് അർജുന്റെ ലോറിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. നദിയുടെ അടിയിൽ ട്രക്ക് ഉണ്ടെന്ന് കർണാടക പൊലീസാണ് സ്ഥിരീകരിച്ചത്. തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചിരുന്നു. ഡ്രോണുകൾ അടക്കം നാളെ ദൗത്യത്തിന് ഉപയോഗിക്കും. നാളെ പരിശോധന പൂർത്തിയാകും വരെ ആരെയും സ്ഥലത്തേക്ക് കടത്തിവിടില്ല. മാധ്യമങ്ങൾക്ക് രണ്ട് മണിക്കൂർ ഇടവിട്ട് വിവരങ്ങൾ കൈമാറുമെന്നും ദൗത്യത്തിന് തടസങ്ങൾ ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നും എംഎൽഎ വിശദമാക്കി.
ഇന്ന് രാത്രി 10 മണി വരെ തെരച്ചിൽ തുടരാനാണ് തീരുമാനം. ദൗത്യം രാത്രിയിലും തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഷിരൂരിലെ കനത്ത മഴയും കാറ്റും വെല്ലുവിളിയാകുുന്നുണ്ട്. അതേ സമയം, അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണ് എസ്പി നാരായാണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരത്ത് നിന്ന് 70 മീറ്റർ അകലെയാണ് ട്രക്കുള്ളത്. നാളത്തെ ദൗത്യത്തിൽ ആക്ഷൻ പ്ലാനുമായി കരസേനയും നാവികസേനയും രംഗത്തെത്തിയിട്ടുണ്ട്. നാളെ ആദ്യ പരിഗണന അർജുൻ ട്രക്കിന്റെ ക്യാബിനിൽ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ്. മുങ്ങൽ വിദഗ്ധർ ട്രക്കിന് സമീപത്ത് ഇറങ്ങി പരിശോധിക്കും. ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തും. നാളത്തെ ദൗത്യത്തിനായി കൂടുതല്‍ സന്നാഹങ്ങള്‍ ഷിരൂരിലേക്ക് എത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam