
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായതായി ആരോഗ്യവകുപ്പ്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ട് പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഏഴ് പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള നാല് പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എട്ട് പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എട്ട് പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏഴ് പേരും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. ഏഴ് വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.
കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് എട്ട് മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
അതേസമയം ഇന്ന് 27 പേരുടെ കൂടി ഫലം നെഗറ്റീവായി. കാസര്‍കോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള ആറ് പേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടു പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തര്‍ വീതവുമാണ് ഇന്ന് രോഗമുക്തി നേടിയത്. ഇവര്‍ വൈകാതെ ഡിസ്‍ചാര്‍ജായി വീട്ടിലേക്ക് മടങ്ങും. രോഗമുക്തരായാലും 14 ദിവസം വീട്ടില്‍ നിരീക്ഷണം തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam