
തിരുവനന്തപുരം:സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടും അഴിയാക്കുരുക്കിൽ ജനം തുടരുകയാണ്.പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാത്തതിനാൽ 2021ൽ വിജ്ഞാപനം ചെയ്ത പ്രദേശത്തുള്ളവർ കടുത്ത ആശങ്കയിലാണ്.ഭൂമിയുടെ ക്രയവിക്രയം സാധ്യമാകാത്തതും
ബാങ്കുകൾ വായ്പ നിഷേധിക്കുന്നതും പ്രധാന പ്രതിസന്ധിയാകുകയാണ്.
സിൽവർലൈനെതിരായ പ്രതിഷേധങ്ങളിൽ ജനങ്ങൾക്കെതിരായി ചുമത്തിയ കേസുകളും സർക്കാർ അതുവരെ പിൻവലിച്ചിട്ടില്ല.സിൽവർലൈൻ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആവശ്യം ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുക്കുകയാണ്.അതിരടയാളം ഇട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം വിശദീകരിച്ച് ഒരു ദിനം നീളുന്ന ഗ്രൗണ്ട് റിപ്പോർട്ടുകളുമായി ഏഷ്യാനെറ്റ് ന്യൂസ് എത്തുകയാണ്. ജനങ്ങളുടെ ആശങ്ക സമൂഹത്തിന് മുന്നിലെത്തിക്കും . മടക്കി വേണം മണ്ണ് എന്ന പേരിലാണ് ജനങ്ങളുടെ ദുരിതം അവതരിപ്പിക്കുക
സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193 വില്ലേജുകളിലായി അതിവേഗം സര്‍വെ പൂര്‍ത്തിയാക്കിയത് 45 ഇടത്ത്. അവിടവിടെയായി 6737 മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമ അനുമതിക്ക് ശേഷം മതി ബാക്കിയെന്ന കാരണം പറഞ്ഞ് പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിൻമാറുമ്പോൾ ദുരിതത്തിലാകുന്നത് അതിരടയാള പരിധിയിലുള്ള ജനങ്ങളാണ്.
പദ്ധതി പ്രവര്‍ത്തനങ്ങൾ മരവിപ്പിച്ചതോടെ വിൽപനയടക്കം ക്രയവിക്രയങ്ങൾക്ക് തടസമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈട് വച്ച് വായ്പയെടുക്കാനും തടസമില്ല.
പക്ഷെ വിൽപ്പന നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി പ്രദേശമെന്ന പേര് വന്നതോടെ വായ്പ അനുവദിക്കാൻ ബാങ്കുകൾ തയ്യാറുമല്ല. ഈ സ്ഥിതി മാറണമെങ്കിൽ ഇതുവരെ നടത്തിയ നടപടികളും സർക്കാർ മരവിപ്പിക്കണം.സർവേ ഉദ്യോഗസ്ഥരെ പിൻവലിച്ചശേഷവും കെ റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിമാർ ആവർത്തിക്കുമ്പോൾ മഞ്ഞക്കുറ്റിയിട്ട സ്ഥലങ്ങളുടെ ഉടമകൾ പ്രതിസന്ധിയിലാണ്.
ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിട്ടും പ്രചാരണം, സിൽവർ ലൈനിന്റെ പരസ്യ വീഡിയോയുമായി കെ റെയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam