
തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിൽ നിന്നും നാളെയുടെ നേതൃത്വത്തെ കണ്ടെത്തുന്നതിനും അവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകുന്നതിനുമായി ഏഷ്യാനെറ്റ് ന്യൂസ് ആരംഭിക്കുന്ന 'ലീഡേഴ്സ് ക്ലബ്' പദ്ധതിയുടെ ഉദ്ഘാടനം നാളെ (മാർച്ച് ഒന്നിന്) നടക്കും. തിരുവനന്തപുരം ഭാരത് ഭവനിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ക്ലബ്ബിന്റെ ലോഞ്ചും ആദ്യ സംഗമവും നടക്കും. ക്യാമ്പസുകളിൽ നിന്ന് നേതൃപാടവമുള്ളവരെ കണ്ടെത്തി അവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകി ഭാവി കേരളത്തിന് വലിയ മുതൽക്കൂട്ടായി മാറാൻ ലീഡേഴ്സ് ക്ലബ്ബിന് സാധിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് സിഇഒ ഫ്രാങ്ക് പി. തോമസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'യുവജനോത്സവം' കാമ്പസ് ടോക്ക് ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാർത്ഥികളാണ് ലീഡേഴ്സ് ക്ലബ്ബിലെ ആദ്യ ബാച്ച് അംഗങ്ങൾ. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ വ്യക്തമായ കാഴ്ചപ്പാടുള്ള യുവാക്കളെ കണ്ടെത്തി അവർക്ക് വിദഗ്ദ്ധ പരിശീലനവും മെന്റർഷിപ്പും നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാവിലെ 8.30-ന് രജിസ്ട്രേഷനോടു കൂടി പരിപാടികൾ ആരംഭിക്കും. 9.30-ന് നാട്യവേദ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസിന് ശേഷം 9.45-ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും. മുൻ കേരള ഡിജിപി ജേക്കബ് പുന്നൂസ്, ഏഷ്യാനെറ്റ് ന്യൂസ് സിഇഒ ഫ്രാങ്ക് പി. തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർമാരായ സിന്ധു സൂര്യകുമാർ, എസ് ബിജു തുടങ്ങിയവർ പങ്കെടുക്കും.ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ സെഷനുകളിൽ പ്രമുഖ വ്യക്തികൾ വിദ്യാർത്ഥികളുമായി സംവദിക്കും.
മാധ്യമങ്ങളും യുവത്വവും എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ വിനു വി. ജോൺ, സമൂഹവും നിങ്ങളും എന്ന വിഷയത്തിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ, പുതുയുഗ നേതൃത്വം എന്ന വിഷയത്തിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി അദീല അബ്‌ദുള്ള, ദി റോഡ് എഹഡ് വിഷയത്തിൽ ജേക്കബ് പുന്നൂസ് എന്നിവർ കുട്ടികളുമായി സംവദിക്കും. നാരായണി ഗോപൻ, അനന്ത നാരായണൻ എന്നിവർ നയിക്കുന്ന 'ലെറ്റ്സ് സിംഗ്' എന്ന സംഗീത വിരുന്നിന് ശേഷം സമാപന ചടങ്ങ് നടക്കും. സിന്ധു സൂര്യകുമാർ, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വൈസ് പ്രസിഡൻ്റ് അനിൽ അടൂർ, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ പി.ജി. സുരേഷ് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡൻ്റ് രജിത് സിംഗ് തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam