സിഒടി നസീറിനെ വെട്ടി, ദേഹത്ത് ബൈക്ക് കയറ്റി; സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന്

By Web TeamFirst Published Jun 9, 2019, 12:08 PM IST
Highlights

കൃത്യമായ അസൂത്രണത്തോടെയാണ് വധശ്രമം നടന്നതെന്നും എഎൻ ഷംസീർ എംഎൽഎ ഓഫീസിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നും സിഒടി നസീർ

കണ്ണൂ‍ർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ  വെട്ടിവീഴ്ത്തുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നസീറിന് വെട്ടേറ്റ കായ്യത്ത് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്.  

എഎൻ ഷംസീർ എംഎൽഎ ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും, ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും നസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം കമ്മിഷനെ നിയോഗിച്ച് അന്വേഷണമാരംഭിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴി‍ഞ്ഞതിന് പിന്നാലെ ആസൂത്രിതമായി നടന്ന കൊലപാതക ശ്രമമെന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ. കായ്യത്ത് റോഡിൽ വെച്ച് ആയുധങ്ങളുമായി സംഘത്തെ കണ്ടയുടെ നസീർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ പിന്തുടർന്ന് വെട്ടിവീഴ്ത്തിയ സംഘം തുടരെ വെട്ടുകയും ദേഹത്ത് ബൈക്ക് കയറ്റുകയും ചെയ്തു. കാറിനടിയിലേക്ക് നൂണ്ടു കയറിയതിനാലാണ് ജീവൻ സംരക്ഷിക്കാനായത്.  

ആക്രമിച്ചവർക്ക് പുറമെ കൂടിനിന്നവരും സംഘത്തിൽപ്പെട്ടവരാണെന്നാണ് സംശയം. ഈ സമയം ഇതുവഴി കടന്നുപോയവരൊന്നും രക്ഷിക്കാൻ ശ്രമിച്ചതുമില്ല. സംഭവം നടന്നതിന് പിന്നാലെ ഹാർഡ് ഡിസ്കടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത ദൃശ്യങ്ങളാണിവ. ഏപ്രിലിലാണ് എഎൻ ഷംസീർ എംഎൽഎ ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതെന്നാണ് നസീർ പറയുന്നത്.

പി ജയരാജൻ സംശയിക്കപ്പെടുന്ന തരത്തിൽ തലശേരിയിലെ നാല് ലോക്കൽ കമ്മിറ്റികളുടെ ആസൂത്രണത്തോടെയാണ് വധശ്രമം നടന്നതെന്ന ആരോപണം സിപിഎം ഗൗരവത്തോടെയാണ് എടുക്കുന്നത്.  ഷംസീർ എംഎൽഎക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്നാണ് കമ്മിഷൻ പരിശോധിക്കുന്നത്. 

നസീറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൊഴി ലഭിച്ചതായാണ് വിവരം. കേസിൽ ഇതുവരെ 5 പേരാണ് പിടിയിലായത്.  അന്വേഷണ ഉദ്യോഗസ്ഥനറിയാതെ രണ്ട് പേർ കീഴടങ്ങിയതിലും പൊലീസിന് നേരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിലും അന്വേഷണ സംഘത്തിൽപ്പെട്ടവരെ സ്ഥലം മാറ്റിയതിലുമടക്കം സംശയങ്ങൾ നിലനിൽക്കുകയാണ്. 

"

click me!