
പാലക്കാട് : അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതിൽ മൂന്നുപേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അഗളി പൊലീസിന്‍റെ നേതൃത്വത്തിൽ പ്രതികളുടെ വീടുകൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒമ്പതുപേർ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോൻ, പതിനൊന്നാംപ്രതി അബ്ദുൽ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.
ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് പ്രതികളുടെ ജാമ്യം മണ്ണാർക്കാട് വിചാരണക്കോടതി റദ്ദാക്കിയത് ഇതിനെതിരെ ഹൈക്കോടതി സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിഭാഗം. അതിനിടെ സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കും
അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി നേരത്തെ ജഡ്ജി പറഞ്ഞിരുന്നു. എന്നാൽ ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി . വിചാരണ കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല പ്രസ്താവനയെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ: അനിൽ കെ.മുഹമ്മദ് പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നാണ് വാദിച്ചത്. ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam