നിമിഷപ്രിയയുടെ മോചനം; സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി കുര്യൻ ജോസഫ് ഇടപെടും

By Web TeamFirst Published Apr 15, 2022, 10:39 AM IST
Highlights

യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ചർച്ച നടത്തി നിമിഷയെ വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക.

ദില്ലി: വധശിക്ഷക്ക് വിധിക്കപ്പെട്ടു  യെമൻ ജയിലിൽ  കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും.  യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ചർച്ച നടത്തി നിമിഷയെ വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക. ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. മരിച്ച തലാലിന്‍റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗൺസിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.

നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. മരിച്ച തലാലിന്‍റെ കുടുംബത്തേയും ബന്ധുക്കളേയും കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാല്‍ ജയിലില്‍ നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്കും മകള്‍ക്കും അവസരം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.

മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആഴ്ച നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പറ്റുമോ, ദയവുണ്ടാകുമോ എന്നോട് എന്നുള്ള ആശങ്കകളും ആക്ഷന്‍ കൗണ്‍സിലിന് അയച്ച കത്തില്‍ നിമിഷ പങ്കുവയ്ക്കുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യെമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.

Read Also: അടുത്ത ദുഖവെള്ളിക്കു മുമ്പെങ്കിലും മകളെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ നിമിഷപ്രിയയുടെ അമ്മ

click me!