
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇതിനു പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം ലഭിച്ചു. സർക്കാർ ആരോപണത്തിന് മറുപടി നൽകണമെന്നും തിരുവഞ്ചൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം നടപടിക്ക് പിന്നിൽ പരാജയഭീതിയാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നീക്കം നടന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും നേരത്തെ ആരോപിച്ചിരുന്നു.ഈ ഗൂഢാലോചന ആവർത്തിക്കുകയാണ് തിരുവഞ്ചൂരും.
പുതുപ്പള്ളി വിധിയെഴുതി; പോളിംഗ് അവസാനിച്ചു, വിജയപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ
27ാം ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിൽ ആണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കൾ പ്രശ്നം ആരാഞ്ഞപ്പോൾ ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു. പലരും വോട്ട് ചെയ്യാതെ തിരിച്ചു പോയെന്നും സമാധാനപരമായി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നൽകിയിട്ടും കൂടുതൽ മെഷീൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. അവരെ വിടുന്നത് 4 മണിക്ക് മാത്രമായിരുന്നു. എന്ത് കൊണ്ട് ഔക്സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ആകാത്തത് ചരിത്രത്തിൽ ആദ്യമാണ്. ആ ഗുണ്ടകൾ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവർക്കും അറിയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചില ബൂത്തുകളിൽ പോളിംഗ് വേഗത കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ വരണാധികാരിയോട് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാതിരിക്കാനുള്ള ശ്രമം നടന്നോ എന്ന് സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. അതിനിടെയാണ് ആരോപണം ആവർത്തിച്ച് തിരുവഞ്ചൂരും രംഗത്തെത്തിയത്.
https://www.youtube.com/watch?v=_xr6-ndjmus
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam