
തൃശൂർ: കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമന വിവാദം. സർക്കാർ അനുമതിയും അംഗീകാരവുമില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിൻവാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ഓഡിറ്റ് വകുപ്പ് ജോയിന്‍റ് ഡയറക്ടർ സാംസ്കാരിക വകുപ്പിന് കത്ത് നൽകി.
2014ലാണ് കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ, ബിരുദ ഡിപാർട്ട്മെന്‍റുകളിലെ ഇൻസ്ട്രക്ടർമാരുടെ എണ്ണം 28ആയി കുറച്ച് സർക്കാർ ഉത്തരവിറക്കിയത്. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കിൽ ഓരോ ഡിപ്പാർട്ടുമെന്‍റിലും വരേണ്ട ഇൻസ്ട്രക്ടർമാരുടെ എണ്ണം സർക്കാർ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതൽ 2021 വരെ അംഗീകൃത തസ്തികകൾക്ക് പുറത്ത് ഏഴ് നിയമനങ്ങൾ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായായിട്ടായിരുന്നു നിയമനം.
അനുവദിക്കപ്പെട്ട സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ എണ്ണം 28 ആയിരുന്നു. എന്നാൽ ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി.
കലാമണ്ഡലത്തിലെ ബിരുദ ഡിപ്പാർട്ട്മെന്‍റുകളിൽ നിയമനം നടത്തുന്നത് വൈസ് ചാൻസിലർ ഉൾപ്പടെയുള്ളവർ അടങ്ങുന്ന ഭരണ സമിതി നേരിട്ടാണ്. 2018ലെ പുതിയ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ സർക്കാർ അനുമതിയില്ലാതെ ഭേദഗതി വരുത്തരുതെന്ന നിർദേശവുമുണ്ട്. ഇതിന്‍റെ ലംഘനമാണ് കലാമണ്ഡലം നടത്തിയതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. നിയമനത്തിന് പിന്നിൽ ഭരണ നേതൃത്വത്തിന്‍റെ സമ്മർദ്ദമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഇനി പുറത്തുവരേണ്ടതുണ്ട്. ഇക്കാര്യങ്ങൾ സർക്കാർ പ്രത്യേകമായി പരിശോധിക്കണമെന്നും സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഓഡിറ്റ് വകുപ്പ് ജോ.ഡയറക്ടർ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam