
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് (Congress) വിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ് എ വി ഗോപിനാഥ് (A V Gopinath) . കരുണാകരന് ശേഷം ഏറ്റവും കൂടുതൽ വികസനം ചെയ്തത് പിണറായി സർക്കാർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള തന്റെ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമില്ല. ഒളപ്പമണ്ണ സ്മാരക ഉദ്ഘാടനത്തിനായാണ് കണ്ടത്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കത്ത് നൽകാനാണ് പോയത്. ജനുവരിയിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായും ഗോപിനാഥ് പറഞ്ഞു. എ വി ഗോപിനാഥ്മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് വാർത്തയായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.
സി പി എമ്മിലേക്ക് പോകണോ വേണ്ടയോ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. എ കെ ബാലൻ ഇടനിലക്കാരനല്ല. സി പി എമ്മിൽ അല്ല കോൺഗ്രസിലാണ് ഇടനിലക്കാരുള്ളത് എന്നും എ വി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് കോൺഗ്രസിൽ ഏറെ കോളിളക്കമുണ്ടാക്കി ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി എ വി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടന്നത്. പെരിങ്ങോട്ടുകുറിശ്ശിയില്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദായിരുന്നു ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാര്‍ട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥായിരുന്നു. പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഒഴുകിയെത്തി. താന്‍ ഇപ്പോഴും പാര്‍ട്ടിയ്ക്ക് പുറത്ത് തന്നെയാണെന്ന് എ വി ഗോപിനാഥ് ആവര്‍ത്തിച്ചു. അനുഭാവിയെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam