ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളുമോ? പ്രതിഷേധവുമായി നാട്ടുകാർ

Published : Sep 04, 2019, 05:24 PM ISTUpdated : Sep 04, 2019, 06:10 PM IST
ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളുമോ? പ്രതിഷേധവുമായി നാട്ടുകാർ

Synopsis

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കുകയാണ്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടു.

വനയാട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം പകലത്തേക്കും നീട്ടാൻ ആലോചന. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയ പാത 766 ല്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പാത കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി.

ഈ സാഹചര്യത്തില്‍ നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി-  കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പുര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടി. നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കുകയാണ്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടു. വിഷയത്തില്‍ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. ഈവരുന്ന സെപ്റ്റംബർ അഞ്ചിന് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളിച്ച് കൂട്ട ഉപവാസം സംഘടിപ്പിക്കാനാണ് ബത്തേരിയില്‍ ചേർന്ന ജനകീയ സമിതിയുടെ തീരുമാനം.

അതേസമയം, പാതയില്‍ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്ന് കേസില്‍ സംസ്ഥാന സർക്കാറിന്‍റെ എതിർകക്ഷിയായ വയനാട് പ്രകൃതി സംരക്ഷണസമിതി വ്യക്തമാക്കി. പൂർണയാത്രാ നിരോധനം ജനങ്ങളില്‍ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിക്കും. കേസില്‍ അനാവിശ്യ വാദങ്ങളുന്നയിച്ച് സർക്കാരാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണക്കാരെന്നും പ്രകൃതി സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്നതായിരുന്നു പ്രധാന കാരണം.മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.  

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി