
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ മലക്കം മറിച്ചിലോടെയാണ് അന്വേഷണം സാവധാനത്തിലായത്. ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അതേസമയം, പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തിൽ മദ്യനയ ചർച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും.
ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോന്‍റെ ഓഡിയോ സന്ദേശം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്. സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് പരാതി നൽകിയതോടെ ബാറുടമകള്‍ മലക്കം മറിഞ്ഞു. പണപ്പിരിവ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വാങ്ങാനെന്നാണ് ശബ്ദരേഖ ബാറുടമകളുടെ ഗ്രൂപ്പിലിട്ട ഇടുക്കി ജില്ലാ പ്രസിഡൻ്റ് അനിമോന്‍റെ മൊഴി മാറ്റാം. മൊഴി ഇങ്ങനെയാണെങ്കിലും സംശയം പിന്നെയും ബാക്കി. പരോപകാരത്തിന് പണമെന്ന് എന്തിന് പറഞ്ഞുവെന്നാണ് ചോദ്യം.
വിവാദങ്ങള്‍ക്കിടെ തലസ്ഥാനത്തെ പുതിയ ഓഫീസും അസോസിയേഷൻ വാങ്ങി. ഓരോ ബാര്‍ ഉടമകളില്‍ നിന്നും ഒരു ലക്ഷം വച്ച് കെട്ടിടത്തിന് പിരിവെടുത്തതിന്‍റെ രേഖകളുണ്ട്. മറ്റ് പരിവ് നടത്തിയതിന്‍റെ രേഖകളൊന്നും ക്രൈബ്രാഞ്ചിന് കണ്ടെന്നായിട്ടില്ല. ആ പിരിവെല്ലാം ബാങ്ക് വഴിയല്ലാത്തിനാൽ രേഖ കണ്ടെത്തുകയും എളുപ്പമല്ലെന്നാണ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ചില ബാറുമടകള്‍ തന്നെ പറയുന്നത്. ഡ്രൈ ഡേ മാറേണ്ടെത് എല്ലാ ബാറുകാരുടെയും ആവശ്യമായതിനാൽ പിരിവിനെ കുറിച്ച് ആരും ക്രൈബ്രാഞ്ചിന് മൊഴി നൽകിയിട്ടില്ല. ബാറുടകളുടെ സംസ്ഥാന നേതാക്കളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫോണ്‍ വിളി വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഓഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മദ്യനയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പ്രാഥമിക ചർച്ചകള്‍ ഉദ്യോഗസ്ഥ തലത്തിൽ നടന്നിട്ടുണ്ട്. അതിനാൽ ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ മൊഴിയെല്ലാം പൂർത്തിയാക്കുമ്പോള്‍ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. നയംമാറ്റത്തിന് തയ്യാറായ സർക്കാറിന് ഡ്രൈ ഡേ മാറ്റുക എളുപ്പമല്ല. നയം മാറിയില്ലെങ്കിൽ ബാറുടമകളുടെ അടുത്ത നീക്കവും പ്രധാനമാണ്. മദ്യനയ ചട്ടകള്‍ക്കായി ബാർ- ഡിസ്ലറി ഉടമകളുമായി അടുത്തയാഴ്ച സർക്കാർ ചർച്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam