
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ ഇളവ് വരുത്താൻ ബാറ് ഉടമകളിൽ നിന്ന് കോടികൾ വാങ്ങിയ ഇടപാടെന്ന് എഐസി സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. എക്സൈസ് മന്ത്രിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. ഇത്തരമൊരു കേസിന്റെ പേരിലാണ് കെഎം മാണിയെ നീചമായി സിപിഎം വേട്ടയാടിയത്. ഇപ്പോൾ അദ്ദേഹത്തിൻറെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം. അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പിരിച്ചെടുത്ത പണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയിട്ടുള്ളത്.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. തുടർഭരണം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അഹങ്കാരി ആക്കി മാറ്റി. ബോംബ് നിർമിക്കുന്നതിനിടെ മരണപ്പെട്ടവർക്ക് സ്മാരകം പണിയുന്ന പാർട്ടിയാണ് സിപിഎം. മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയാണിതെന്നും ഈ വിഷയത്തെ നിസ്സാരവത്ക്കരിച്ച് തടിതപ്പാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യുഡിഎഫിന്‍റെ സമയത്തെ ആവര്‍ത്തനമല്ല എല്‍ഡിഎഫിന്‍റേത്.
സമ്പന്നരുടെ താല്‍പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. 22 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി വര്‍ധിപ്പിച്ചു. മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറയുകയാണ് ചെയ്യുന്നത്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. എക്സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam