
തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ച. മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടി വെയ്ക്കരുതെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. പ്രതികൂല സാഹചര്യമുണ്ടായാൽ മറുമരുന്ന് ഉപയോഗിക്കാമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു.
മുങ്ങാൻ സാധ്യതയുള്ള ജീവികൾ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാധ്യതയുള്ള ജീവികൾ, നദിക്കരക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ. വെള്ളനാട് ഇത് പാടേ ലംഘിക്കപ്പെട്ടു. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോൾ കയർവല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകൾ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. ഇത് ആദ്യത്തെ വീഴ്ച. രണ്ട്, മയക്കുവെടി ഏൽക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാൽ ആന്റി ഡോട്ട്, അഥവാ മറുമരുന്ന് പ്രയോഗിക്കാം. വെള്ളനാട് അതുമുണ്ടായില്ല. മൂന്ന്, ആവശ്യത്തിന് നിരീക്ഷണം, മുന്നൊരുക്കം. മയക്കുവെടി വയ്ക്കുന്ന വിദഗ്ധൻ ജീവിയെ സമയമെടുത്ത് നിരീക്ഷിക്കണം. അക്കാര്യത്തിലും വെളളനാട് വീഴ്ചയുണ്ടായി എന്നാണ് നിഗമനം.
Also Read: കരടിയുടേത് മുങ്ങിമരണം, പത്ത് വയസിനോടടുത്ത് പ്രായം: പോസ്റ്റ്‌മോർട്ടം പരിശോധനയിലെ കണ്ടെത്തൽ
സാഹചര്യങ്ങൾക്കും ജീവികൾക്കും അനുസരിച്ച് നടപടിക്രമങ്ങളിൽ മയക്കുവെടി വിദഗ്ധന് മാറ്റം വരുത്താം. മയക്കുവെടി വിദഗ്ധന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം അനുബന്ധ നടപടിക്രമങ്ങൾ. പക്ഷേ, ഈ സാവകാശം ഒന്നും പാലിച്ചിട്ടില്ലെന്ന് വെറ്റിനറി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. അപകടസാധ്യയില്ലാതെ, കിണറ്റിൽ കിടക്കുന്ന കരടിയെ ധൃതിപ്പിടിച്ച് വെടിവയ്ക്കേണ്ടിയിരുന്നില്ലെന്നും വിമർശനമുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിയെ കൈകാര്യം നേരിടുന്നതിൽ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കൂറെക്കൂടി ജാഗ്രത പാലിക്കാമായിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്.