ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കല്‍: കേന്ദ്ര നീക്കത്തിനെതിരെ ബെന്നി ബഹനാൻ എംപി,12 മണിക്കൂർ ഉപവാസം

By Web TeamFirst Published Nov 11, 2019, 8:55 AM IST
Highlights

ചരിത്രത്തില്‍ ആദ്യമായാണു ഒരു പൊതുമേഖലാ കമ്പനി പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു. 

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെന്നി ബഹനാൻ എംപിയും വി പി സജീന്ദ്രൻ എംഎൽഎയും 12 മണിക്കൂർ ഉപവാസം ആരംഭിച്ചു. കൊച്ചി അമ്പലമുകൾ കമ്പനി ഗേറ്റ് പടിക്കലാണ് ഉപവാസം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ കമ്പനി പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു. 

തീരുമാനം പിൻവലിച്ചില്ലെങ്കിൽ പാർലമെന്‍റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസ്‌ തീരുമാനം. ഉപവാസ സമരം രാവിലെ 10 മണിക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഐക്യ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്. നേതാക്കൾക്ക്  പിന്തുണയുമായി  വിവിധ ഭാഗങ്ങളിൽ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കാളികളാകും.

സ്വകാര്യവൽക്കരണത്തിലൂടെ ആയിരത്തിലേറെ ഏക്കർ ഭൂമി സർക്കാരിന് നഷ്ടമാകും. യുദ്ധ വിമാനങ്ങൾക്കടക്കം ഇന്ധനം ഉൽപാദിപ്പിക്കുന്ന ബിപിസിഎലിനെ സ്വകാര്യവൽക്കരിക്കുന്നത് രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തൊഴിലാളി സംഘടനാ നേതാക്കൾ ആരോപിച്ചിരുന്നു. 
 

click me!