
കോഴിക്കോട്: കോഴിക്കോട്ടെ എ ഐ തട്ടിപ്പിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചെങ്കിലും ഇത്തരം തട്ടിപ്പുകളെ കുറിച്ചുള്ള ആശങ്ക ഉയരുകയാണ്. പ്രതികൾ ഗോവയിൽ പ്രവർത്തിക്കുന്ന ഗെയ്മിങ് പ്ലാറ്റ്ഫോമിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയ 40000 രൂപയാണ് പാലാഴി സ്വദേശി രാധാകൃഷ്ണന്റെ അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചത്. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എ ഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിൽ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചെത്തുന്നു, ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് 40000 രൂപ തട്ടിയെടുക്കുന്നു.
കേരളത്തിൽ ആദ്യമായായിരുന്നു ഇത്ര പെർഫെക്ട് ആയ ഡീപ്പ് ഫേക്ക് കുറ്റകൃത്യം. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് നടന്ന തട്ടിപ്പിലാണൊടുവിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചത്. രാധാകൃഷ്ണന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത പണം കേസിലെ പ്രധാന പ്രതി കൗശൽ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടർന്ന് ഗോവയിൽ പ്രവർത്തിക്കുന്ന ഗെയിമിങ് പ്ലാറ്റ്ഫോംമിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഈ അക്കൗണ്ടുകൾ പരാതി കിട്ടിയതിന് പിന്നാലെ മരവിപ്പിക്കുകയും ചെയ്തു. കേസ് അന്വേഷണത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റി സൈബർ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സിജെഎം കോടതി സമർപ്പിച്ച ഉത്തരവ് വഴിയാണ് പണം പരാതിക്കാരന് തിരികെ ലഭിച്ചത്. കേസിൽ സിദ്ധേഷ് ആനന്ദ് കാർവെ, അമ്രീഷ് അശോക് പാട്ടീൽ എന്നീ പ്രതികൾ ഗോവൻ ചൂതാട്ട കേന്ദ്രത്തിൽ നിന്ന് പിടിയിലായിരുന്നു.
കേസിലെ പ്രധാന പ്രതി കൗശൽ ഷാ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിലെന്ന് കണ്ടെത്തുകയും ചെയ്തു. കോഴിക്കോട്ടെ കേസിൽ വീഡിയോ കോൺഫറൻസ് വഴി ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ സൈബർ പൊലീസ് കോടതിയിൽ പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam