
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളിൽ കൺസ്യൂമർ ഫെഡും ഷോപ്പുകൾ തുറന്നു. മുൻ യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്ന് പൂട്ടിയ മദ്യഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയതായി 10എണ്ണം തുറന്നത്.
സംസ്ഥാനത്ത് മുൻപ് പൂട്ടിയ 175 മദ്യഷോപ്പുകൾ തുറക്കണമെന്ന ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ സർക്കാർ 2022 മെയിൽ അംഗീകരിച്ചിരുന്നു. 10 എണ്ണത്തിന് പുറമെ 15 ഷോപ്പുകൾ കൂടി ഈ വർഷം വീണ്ടും തുറന്ന് പ്രവർത്തിക്കും. അതിന് പുറമെ, ഈ വർഷം 40 ബാറുകൾക്കും സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. 2016ൽ എൽഡിഎഫ് അധികാരമേറ്റതിന് ശേഷം ഇതുവരെ 720 ബാറുകളും 300ലേറെ ബിയർ പാർലറുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
2016ൽ അധികാരത്തിൽ വന്നപ്പോൾ 29 ബാറും 309 ബിവറേജസ് ഷോപ്പുകളുമാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 440 ബാർ ലൈസൻസ് സർക്കാർ പുതുക്കി നൽകി. പുറമെ, ആറര വർഷത്തിനിടെ 250 പുതിയ ലൈസൻസും നൽകി. യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്ന് പൂട്ടിയ നഗരങ്ങളിലെ 91 ഔട്ട്ലറ്റുകളും ഗ്രാമീണപ്രദേശങ്ങളിലെ 84 ഔട്ട്ലറ്റുകളും വീണ്ടും തുറക്കണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കാനാണ് അനുമതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam