
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണെന്നും തേജ്വസി പറഞ്ഞു. എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണം.
കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിച്ച് നില്‍ക്കണമെന്നും തേജ്വസി കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് പിന്നോക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താത്പര്യം ഇല്ല. അത് കൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്. ബിജെപി മനുഷ്യന്‍റെ മനസിൽ വെറുപ്പ് വിതയ്ക്കുകയാണ്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണ്. അതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും തേജ്വസി പറഞ്ഞു. അതേസമയം, പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്ര സർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്.
പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1200 കോടി രൂപ ചെലവിട്ട് നിർമിച്ച പാർലമെന്‍റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam