കെഎസ്ആർടിസി എംഡിക്കെതിരെ കലാപക്കൊടിയുമായി സിഐടിയു; പ്രസ്താവന തിരുത്തണമെന്ന് എളമരം കരീം

By Web TeamFirst Published Jan 16, 2021, 3:54 PM IST
Highlights

എംഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന പ്രസ്താവനയ്ക്ക് പിന്നാലെ എംഡിക്കെതിരെ കലാപക്കൊടിയുമായി സിഐടിയു രംഗത്ത്. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാനാണ് എംഡിയുടെ ശ്രമമെന്ന് സിഐടിയു തിരിച്ചടിച്ചു. എംഡി തന്റെ പ്രസ്താവന തിരുത്തണമെന്നും തിരുത്തിയില്ലെങ്കിൽ എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും സിഐടിയു അംഗീകൃത കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു. എംഡിയുടേത് അനുചിതമായ പ്രസ്താവനയാണെന്ന് എളമരം കരീമും പറഞ്ഞു.

എംഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണ്. ഉദ്യോഗസ്ഥരെ പുനർ വിന്യസിക്കേണ്ടത് തൊഴിലാളിയല്ല മാനേജുമെന്റാണെന്നും ഹരികൃഷ്ണൻ പറഞ്ഞു. ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത് എന്നായിരുന്നു എളമരം കരീമിന്റെ മറുപടി. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തിൽ എടുത്ത് വേണം മുന്നോട്ട് പോകേണ്ടത്. തൊഴിൽ പരിഷ്കരണം ചർച്ച ചെയ്തത് വേണം നടപ്പാക്കാൻ. ഉത്തരവാദിത്വങ്ങൾ മുഴുവൻ തൊഴിലാളികളുടെ തലയിൽ കെട്ടി വയ്ക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എംഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്നായിരുന്നു മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞത്. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവിൽ എക്സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാർ. പോക്സോ കേസിൽ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിന് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പിഎം ഷറഫിനെതിരെയും നടപടി എടുക്കും. കെഎസ്ആർടിസി കടം കയറി നിൽക്കുകയാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധി മറികടക്കാനാണ് സ്ഥലങ്ങൾ വിൽക്കാനും പാട്ടത്തിന് നൽകാനും തീരുമാനിച്ചത്. വികാസ് ഭവൻ ഡിപ്പോ കിഫ്ബിയ്ക്ക്  പാട്ടത്തിനു നൽകുന്ന നടപടി സുതാര്യമാണ്. 

ഇപ്പോൾ സിഎൻജിയെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പ് തുടരാൻ വേണ്ടിയാണ്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ല. പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ട്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരിൽ 7090 പേർ പഴയ ടിക്കറ്റ് നൽകി വെട്ടിപ്പ് നടത്തുന്നു. ദീർഘദൂര ബസ്സ് സർവീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെഎസ്ആർടിസിയുടെ വർക് ഷോപ്പുകളിൽ സാമഗ്രികൾ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ സമഗ്രമായ മാറ്റം വരുത്തും.

കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെയാണ് കെഎസ്ആർടിസി എംഡി ജീവനക്കാർക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്. കെഎസ്ആർടിസിക്ക് കീഴിൽ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കാനുള്ള എംഡിയുടെ നിർദ്ദേശത്തിനെതിരെ യൂണിയനുകൾ വലിയ എതിർപ്പാണ് ഉയർത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് എംഡി ജീവനക്കാർക്കെതിരെ ആഞ്ഞടിച്ചത്.

ചില ജീവനക്കാർ മാത്രമാണ് പ്രശ്നക്കാരെന്ന് പറയുമ്പോഴും സ്ഥാപനത്തിനെതിരായ എംഡിയുടെ തുറന്ന് പറച്ചിൽ വൻവിവാദമായി. സിപിഐ-കോൺഗ്രസ്-ബിജെപി അനുകൂല സംഘനടകൾ എംഡിക്കെതിരെ വിമർശനവുമായെത്തിയതോടെ കെഎസ്ആർടിസിയിൽ വീണ്ടും പോര് മുറുകുമെന്നുറപ്പായി. ബാങ്ക് കൺസോർഷ്യവുമായി വായ്പയെടുത്തതിനാൽ കെഎസ്ആർടിസിക്ക് കിഫ്ബിയിൽ നിന്നും നേരിട്ട് പുതിയ വായ്പ എടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് വായ്പ എടുക്കാൻ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കുന്നത്. ആദ്യം സിഎൻജി-എൽഎൻജി ബസ്സുകൾ വാങ്ങുന്നതിന് മാത്രമാണ് സ്വിഫ്റ്റ് എന്ന് പറഞ്ഞെങ്കിലും പിന്നീട് ദീർഘദൂര ബസ്സുകൾ ഈ കമ്പനിക്ക് കീഴിലേക്ക് മാറ്റാൻ എംഡി തീരുമാനിച്ചതോടെയാണ് യൂണിയനുകൾ ഉടക്കിട്ടത്.

click me!