വൃക്ക മാറ്റിവയ്ക്കണം, മൂന്ന് പെണ്‍മക്കളെ പഠിപ്പിക്കണം; ദുരിത കടലിൽ തളർന്ന് ബിന്ദു

By Web TeamFirst Published Jul 25, 2022, 2:03 PM IST
Highlights

ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം. പട്ടിണിയിലായ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് നാട്ടുകാരും കൂട്ടുകാരും ചേർന്നാണ്.

കൊല്ലം: ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് തുടർചികിത്സക്ക് കരുണയുള്ളവരുടെ സഹായം തേടുകയാണ് കൊല്ലം രണ്ടാംകുറ്റി സ്വദേശിനിയായ ബിന്ദു. വൃക്ക നൽകാൻ സഹോദരൻ തയ്യാറാണെങ്കിലും ഭാരിച്ച ചികിത്സാച്ചിലവാണ് ഈ നിര്‍ധന കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്.

നാല് വര്‍ഷം മുന്പാണ് ബിന്ദുവിന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മൂന്ന് പെണ്‍മക്കളുമായി കുടുംബ വീട്ടിലാണ് ബിന്ദു ഇപ്പോൾ കഴിയുന്നത്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം. പട്ടിണിയിലായ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് നാട്ടുകാരും കൂട്ടുകാരും ചേർന്നാണ്.

അമ്പലത്തിൽ പണിക്ക് പോകുന്ന അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ചികിത്സ മുന്നോട്ട് കൊണ്ട് പോകുന്നത്. പലപ്പോഴും പലരുടേയും മുന്നിൽ കൈനീട്ടേണ്ടി വരുന്നു. ബിന്ദുവിന്റെ അനിയൻ വൃക്ക നൽകാൻ ഒരുക്കമാണ്. പക്ഷേ പതിനഞ്ച് ലക്ഷത്തോളം രൂപ ഇതിന് വേണം. ചോര്‍ന്നൊലിക്കുന്ന കൂരയിലിരുന്ന് കണ്ണീർ വാര്‍ക്കാൻ മാത്രമാണ് ഈ കുടുംബത്തിനിപ്പോൾ കഴിയുക. 

പെണ്‍മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം. ചികിത്സ നടത്തി ആരോഗ്യത്തോടെ തിരിച്ചെത്തിയാൽ ജോലിക്ക് പോകണം. ചെറിയൊരു വീട് കെട്ടണം. അങ്ങനെ ബിന്ദുവിന്റെ സ്വപ്നങ്ങൾ ഏറെയാണ്. ഈ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കണമെങ്കിൽ കരുണവറ്റാത്തവരുടെ സഹായം ഈ കുടുംബത്തിന് വേണം.


ACCOUNT DETAILS

BINDHU S

AC NO: 847410110008800
IFSC: BKID0008474
BRANCH: KADAPPAKADA

MOBILE: 9961042568

 

സിൽവര്‍ ലൈൻ പദ്ധതി അടഞ്ഞ അധ്യായം, ഇനി ച‍ര്‍ച്ച നടത്തിയിട്ട് കാര്യമില്ല: പികെ കൃഷ്ണദാസ്

ദില്ലി: കേരള സ‍ര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ധേശിക്കുന്ന സിൽവര്‍ ലൈൻ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും റെയിൽവേ പാസഞ്ചര്‍ കമ്മിറ്റി അധ്യക്ഷനുമായ പി.കെ.കൃഷ്ണദാസ്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് സിൽവര്‍ ലൈൻ അടഞ്ഞ അധ്യായമാണ്. ഇതിനെക്കുറിച്ച് ഇനി ച‍ര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല.  പകരം കേന്ദ്രം കേരളത്തിന് തരുന്ന ബന്ദൽ പദ്ധതിയിൽ എന്തെങ്കിലും നിര്‍ദ്ദേശം നൽകാനുണ്ടെങ്കിൽ അതിനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. 

രാജിവച്ച മന്ത്രി സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളെ നിലനി‍ര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമ‍ര്‍ശിച്ചു. സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിനെ പുനർ നിയമിച്ച നടപടി ധൂർത്താണ്. സാമ്പത്തിക നഷ്ടം വരുത്തുന്ന കാര്യമാണിത്, ഇങ്ങനെയുള്ള വീതം വെപ്പ് നടപടിയിൽ നിന്ന് സ‍‍ര്‍ക്കാര്‍ പിൻമാറണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

സില്‍വര്‍ ലൈന്‍ വിജ്ഞാപനം പുതുക്കും; നടപടികള്‍ തുടരാനുള്ള തീരുമാനം കേന്ദ്രത്തിന്‍റെ എതിര്‍പ്പിനിടെ

തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി തീർന്ന 9 ജില്ലകളിൽ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കും. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നൽകിയാകും വിജ്ഞാപനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിർപ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികൾ തുടരാൻ കേരളം തീരുമാനിച്ചിരിക്കുന്നത്. 

വിഞാപനം പുതുക്കുന്നത് കരുതലോടെ മതി എന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ്   റവന്യു വകുപ്പ് നീക്കം. 9 ജില്ലകളിലെ സർവേക്കുള്ള കാലാവധി തീർന്നു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കാലാവധി ജൂലൈ 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.  കേന്ദ്രം ഉടക്കി നിൽക്കുമ്പോൾ ഇനി വിഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്. അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കേ  കേന്ദ്രത്തെ  പഴിച്ചു വിവാദത്തെ നേരിടാനാണ് സർക്കാർ ശ്രമം. 

tags
click me!