വാദിക്കാൻ അല്പസമയം നൽകണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നൽകി.
ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി വീണ്ടും പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹർജി മാറ്റിവയ്ക്കുന്നത്. ഇന്ന് വാദിക്കാന്‍ ബിനീഷിന്‍റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കി. അടുത്ത ബുധനാഴ്ച ബിനീഷിന്‍റെ അഭിഭാഷകനും, വ്യാഴാഴ്ച ഇഡിക്കും വിശദമായി വാദം അവതരിപ്പിക്കാന്‍ അനുമതി നല്‍കി. കേസില്‍ ബിനീഷ് ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു.
അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 2020 ഒക്ടോബറിലാണ് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡില്‍ കഴിയുന്നത്. ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടർന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടിയേരി കോടതിയില്‍ അഭ്യർത്ഥിച്ചിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona