
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനം. ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണ്. വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരാൻ സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ തന്നെ പേര് നിർദേശിക്കാൻ മുതിർന്ന നേതാക്കൾക്കിടയിൽ ധാരണയായതായി വിവരം. കാനം രാജേന്ദ്രന്റെ വിയോഗത്തോടെ സെക്രട്ടറിയായ ബിനോയിയെ ആദ്യമായാണ് ഒരു സംസ്ഥാന സമ്മേളനം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് രാവിലെ ബിനോയ് വിശ്വം മറുപടി പറയും. തുടർന്ന് പുതിയ സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയെന്ന വിവാദത്തിനിടെ പാർട്ടിയുടെ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ ഇന്ന് പൊതുസമ്മേളന വേദിയിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam