
ആലപ്പുഴ: തനിക്കെതിരെയുള്ള സ്ത്രീധന പീഡന പരാതി നിഷേധിച്ച് ആലപ്പുഴയിലെ മുൻ സിപിഎം നേതാവ് ബിപിൻ സി ബാബു. പരാതി രാഷ്ട്രീയ പകപോക്കൽ ആണെന്നും ബിപിൻ സി ബാബു ആരോപിച്ചു. സിപിഎം വിട്ട ബിപിൻ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ലോക്കൽ കമ്മിറ്റി മെമ്പറായ ഭാര്യ മിനിസ പരാതിപ്പെട്ടത് സിപിഎം നിർദ്ദേശപ്രകാരമാണെന്നും ബിപിൻ പറഞ്ഞു. കേസിൽ അമ്മയെ പ്രതിയാക്കിയത് സിപിഎമ്മിനൊപ്പം നിൽക്കില്ലെന്ന് ബോധ്യത്തിലാണ്. നിയമപരമായി മുന്നോട്ട് പോകുമെന്നും ബിപിൻ സി ബാബു വിശദമാക്കി.
ഭാര്യയ്ക്ക് പാർട്ടി പറഞ്ഞാൽ കേട്ടെ പറ്റൂ. മിനിസ പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പറും മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമാണ്. പാർട്ടി പറഞ്ഞാൽ കേട്ടേ പറ്റൂ. ബിജെപിയിൽ പോയ ശേഷമാണ് തനിക്കെതിരെ പരാതി നൽകിയത്.
സ്ത്രീധനം ആവശ്യപ്പെട്ടു എന്ന പരാതി ഇതാദ്യമായിട്ടാണ്. അമ്മ ഒരിക്കൽ പോലും കൂടെ കഴിഞ്ഞിട്ടില്ല, അമ്മ കഴിഞ്ഞത് അനിയനൊപ്പമാണ്. അമ്മ ഒരിക്കലും ഇനി സിപിഎമ്മിന്റെ ഭാഗമായി നിൽക്കില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അമ്മയെ പ്രതിയാക്കിയതെന്നും ബിപിൻ സി ബാബു പറഞ്ഞു. ഭാര്യയുമായി അകന്ന് കഴിയാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. വിവാഹം കഴിച്ചത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണെന്നും സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും ബിപിൻ വെളിപ്പെടുത്തി.
തന്റെ പിതാവിൽ നിന്ന് ബിപിൻ സി ബാബു 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ച് ഭാര്യ മിനിസ കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. കരണത്ത് അടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപങ്ങളാണ് പരാതിയിലുള്ളത്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്.
ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. പാർട്ടി കുടുംബത്തിൽപ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ബിപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.