
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ കന്യാസ്ത്രീ ബലാല്‍സംഗ കേസിന്‍റെ വിചാരണ കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയിൽ തുടങ്ങി. വിചാരണക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയിൽ എത്തി. ബലാല്‍സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. അടുത്തതായി കേസിലെ സാക്ഷികളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളുണ്ട്.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുന്പാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. ഇരയുടെ വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ രഹസ്യ വിചാരണയാണ് കേസിൽ നടക്കുന്നത്. അതിനാൽ കോടതി നടപടികൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുമതിയില്ല.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam