
കൽപറ്റ: ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ പരാതിയെ എതിർത്ത് ബിജെപി. ബത്തേരിയില്‍ ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ലെന്നും പര്യടന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പോലും മനപൂര്‍വം പിഴവുണ്ടാക്കിയെന്നുമുളള പരാതിയിലാണ് ബിജെപിയുടെ പ്രതികരണം.
ജാനുവിന് അത്തരത്തിലൊരു എതിർപ്പില്ലെന്നും ബത്തേരിയിൽ ജാനുവിനൊപ്പം ബിജെപി ഉണ്ടായിരുന്നുവെന്നും ഫണ്ട് തിരിമറി നടത്തിയെന്നത് അടിസ്ഥാനരഹിതമായ ആരോപണംബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കർ പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. ആദിവാസി നേതാക്കളെ വാഹനത്തിൽ നിന്നും പുറത്തിറക്കി വിട്ടിട്ടില്ല. അത്തരത്തിലുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും പ്രാദേശിക വിഷയങ്ങളിൽ ഊന്നിയ പ്രചരണമാണ് ബത്തേരിയിൽ നടന്നതെന്നും സജി ശങ്കർ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്‍റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാണ് കെ സുരേന്ദ്രന് പരാതി നല്‍കിയത്. അതേസമയം, പരാതി നൽകിയത് തൻ്റെ അറിവോടെ അല്ലെന്ന് സി കെ ജാനു പ്രതികരിച്ചിരുന്നു.
പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭാ മണ്ഡലത്തിൽ സികെ ജാനുവിന് വോട്ടുകുറയുമെന്ന് പറഞ്ഞ പ്രകാശൻ തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമം കാണിച്ചുവെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രചരണസമയത്ത് ബിജെപി ഏര്‍പ്പെടുത്തിയ പ്രചരണ വാഹനത്തില്‍ നിന്ന് ജനാതിപത്യ രാഷ്ട്രീയ പാര്‍ട്ടിയിലെ ആദിവാസി നേതാക്കാളെ ഇറക്കിവിടുന്ന സാഹചര്യം വരെയുണ്ടായി എന്നും ആക്ഷേപമുണ്ട്. കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ പോലും പ്രാദേശി നേതാക്കള്‍ മണ്ഡലത്തിലെ വിഷയങ്ങള്‍ മറച്ചുവെച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.