പലിശക്കാരുടെ ഭീഷണി; സ്ത്രീയും അന്ധനായ ഭർതൃസഹോദരനും കുളത്തിൽ ചാടി, ഒരാൾ മരിച്ചു

By Web TeamFirst Published Jan 15, 2021, 2:32 PM IST
Highlights

പലിശക്കാരുടെ ഭീഷണിയുണ്ടെന്ന് സരസ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് വ്യക്തമായത്. നെയ്യാറ്റികര പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് പലിശക്കാരുടെ നിരന്തര ഭീഷണി മൂലം തലസ്ഥാനത്ത് ഒരു കുടുംബത്തിലെ രണ്ട് പേർ ആത്മഹത്യക്ക് ശ്രമിച്ചു. ഇവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. നെയ്യാറ്റിൻകര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭർതൃസഹോദരൻ നാഗേന്ദ്രൻ എന്നിവരാണ് കുളത്തിൽ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തെരച്ചിൽ തുടരുകയാണ്.

പലിശക്കാരുടെ ഭീഷണിയുണ്ടെന്ന് സരസ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് വ്യക്തമായത്. നെയ്യാറ്റികര പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. സരസ്വതിയും നാഗേന്ദ്രനും ഇന്ന് രാവിലെയാണ് വീടിന് സമീപത്തുളള കുളത്തിൽ ചാടിയത്. രണ്ട് വർഷം മുൻപ് മകന് ഗൾഫിൽ പോകുന്നതിനായി രണ്ട് ലക്ഷം രൂപ ഇവർ പലിശക്കെടുത്തിരുന്നു. മകൻ അസുഖ ബാധിതനായി ദിവസങ്ങൾക്കുളളിൽ തിരിച്ചു വന്നതോടെ കടം തീർക്കാൻ വഴിയില്ലാതായി. മാസം 18,000 രൂപയായിരുന്നു പലിശ.

കടവും പലിശയും ചേർത്ത് 4.10 ലക്ഷം രൂപ തിരിച്ചുനൽകാനുണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് പലിശക്കാർ പ്രശ്നമുണ്ടാക്കിയത്. സ്ഥിരമായി ഇവർ പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നൽകാനുള്ള പണത്തിന് പകരമായി ഇവർ താമസിച്ചിരുന്ന രണ്ടേകാൽ സെന്റ് ഭൂമി എഴുതി നൽകണമെന്നും പലിശക്കാർ ആവശ്യപ്പെട്ടിരുന്നുവെന്ന് സരസ്വതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. താൻ മരിച്ചാൽ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാൻ ആരുമുണ്ടാകില്ല എന്നതു കൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാൻ തീരുമാനിച്ചതെന്നും സരസ്വതി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സരസ്വതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

click me!