
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് അവർ താമസിക്കുന്ന സ്ഥലം വിട്ടുകിട്ടാൻ ഒപ്പം നിൽക്കുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. സ്ഥലമുടമ താനാണെന്ന് വസന്ത തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അവർക്കെതിരെ നിയമ നടപടി എടുക്കും. അതിനായി ഏതറ്റം വരെ പോകുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
തർക്കഭൂമി വസന്തയിൽ നിന്ന് ബോബി ചെമ്മണ്ണൂർ വില കൊടുത്തു വാങ്ങിയിരുന്നു. ഇത് മരിച്ച രാജന്‍റെ മക്കൾക്ക് നൽകാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. എന്നാൽ, ഭൂമി നിഷേധിച്ച കുട്ടികൾ, അത് തങ്ങൾക്ക് തരേണ്ടത് സർക്കാരാണെന്ന് വ്യക്തമാക്കുകയായിരുന്നു. ബോബിയെ വസന്ത തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് കുട്ടികൾ പറയുന്നത്. ആ ഭൂമി വസന്തയുടെ ഉടമസ്ഥാവകാശത്തിലുള്ളത് അല്ലെന്നാണ് വിവരാവകാശ രേഖ പറയുന്നതെന്നും കുട്ടികൾ പറയുന്നു.
ഈ സാഹചര്യത്തിലാണ്, ആവശ്യമെങ്കിൽ വസന്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. വക്കീലിനൊപ്പമാണ് വസന്തയെ കണ്ടത്. നിയമപ്രശ്നമൊന്നും ഉള്ളതായി വക്കീൽ വ്യക്തമാക്കിയിട്ടില്ല. എല്ലാ രേഖകളും പരിശോധിക്കും. രേഖകൾ പരിശോധിച്ച് നാളെ വീണ്ടും കുട്ടികളുടെ അടുത്തേക്ക് വരും. ഈ മണ്ണ് കുട്ടികൾക്ക് തന്നെ കിട്ടാൻ ഒപ്പം നിൽക്കും. കേസ് നടത്താനും കുട്ടികൾക്ക് ഒപ്പമുണ്ടാകുമെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam