ആലപ്പുഴ നഗരസഭാ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി; ശബ്ദരേഖ പുറത്തുവിട്ട് യുവ സംരംഭക

By Web TeamFirst Published Jan 22, 2020, 10:17 AM IST
Highlights

ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം. ബീച്ചിൽ എക്സ്പോ നടത്താൻ അനുമതി തേടിയെത്തിയപ്പോൾ വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്സപോയ്ക്ക് അനുമതി നൽകുന്നതിന് യുവ സംരംഭകയോട് നഗരസഭാ ചെയർമാൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖ പരാതിക്കാരി പുറത്തുവിട്ടു. അതേസമയം, ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന എക്സ്പോ നിർത്തിവെയ്പ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു.

ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം. ബീച്ചിൽ എക്സ്പോ നടത്താൻ അനുമതി തേടിയെത്തിയപ്പോൾ വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആർച്ചയുടെ പരാതി. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.

കഴിഞ്ഞ നവംബർ മാസത്തിലാണ് എക്സ്പോ തുടങ്ങാൻ തുറമുഖ വകുപ്പിന്‍റെ അനുമതിയുമായി ആലപ്പുഴയിലെത്തിയത്. എന്നാൽ നഗരസഭയടക്കം പ്രവർത്തനാനുമതി നൽകിയില്ല. ഒടുവിൽ ഹൈക്കോടതി മുഖേനെ അനുമതി വാങ്ങി ഒരു മാസം വൈകി എക്സപോ തുടങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് തന്‍റെ സ്റ്റാർട്ട്അപ്പിനുണ്ടായതെന്ന് ആർച്ച പറയുന്നു. ഫെബ്രുവരി മാസം വരെ പ്രവർത്തിക്കാൻ തുറമുഖ വകുപ്പിന്‍റെ അനുമതിയുണ്ട്. എന്നാൽ എക്സ്പോ നിർത്തിവെയ്ക്കാനാണ് ഇപ്പോൾ നഗരസഭയുടെ നിർദേശം.

അതേസമയം, ആരോപണങ്ങൾ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിച്ചു. അനധികൃതമായി പ്രവർത്തിച്ച എക്സ്പോ നിർത്തിവെയ്പ്പിച്ചത് നഗരസഭാ കൗൺസിലിന്‍റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

 

click me!