
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ നടപടി സംശയത്തിൽ. പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ്റെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി പറയുന്ന ദൃശ്യം പുറത്തുവന്നു. ഓഗസ്റ്റ് 17 ന് സംഭവം അറിഞ്ഞിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് പരാതി നൽകുന്നത് ഈ മാസം 23ന് മാത്രമാണ്. അതേസമയം, ഹരിദാസന്‍റെ പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.
സെപ്റ്റംബർ 13 ന് പരാതി ലഭിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ വിശദീകരിച്ചത്. പക്ഷെ സെപ്റ്റംബർ 13 ന് ഹരിദാസൻ പരാതി അയക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 17 ന് തന്നെ മന്ത്രിയുടെ ഓഫീസിൽ കോഴക്കാര്യം അറിഞ്ഞിരുന്നു. ഹരിദാസന്‍റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ ബാസിതാണ് നേരിട്ട് ഓഫീസിലെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് സംസാരിക്കുന്നത്. പക്ഷെ ഈ പരാതിയിൽ മന്ത്രിയുടെ ഓഫീസ് ഉടൻ ഒന്നും ചെയ്തില്ല. സെപ്റ്റംബർ 13നാണ് ഹരിദാസൻ പിന്നെ മന്ത്രിക്ക് പരാതി അയക്കുന്നത്. ഈ പരാതിയാകട്ടെ നേരിട്ട് ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.
ഹരിദാസൻ്റെ പരാതിയിൽ പണം വാങ്ങിയെന്ന് പറയുന്ന പേഴ്സൽ സ്റ്റാഫ് അഖിൽ മാത്യു ഈ മാസം 23 നാണ് പൊലീസിന് പരാതി നൽകുന്നത്. ആ പരാതിയിൽ മാത്രമാണിപ്പോൾ കൻ്റോൺമെൻ്റ് പൊലീസിൻ്റെ അന്വേഷണം. ഈ പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. ഹരിദാസന്‍റെ പരാതി അതേ പടി വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്നാണ് മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. ഇതിനിടയിൽ പണം വാങ്ങിയില്ലെന്ന് അഖിൽ മാത്യു നൽകിയ വിശദീകരണം മന്ത്രി പൂർണ്ണമായും വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam