വാഗമണ്ണില്‍ 55 ഏക്കർ ഭൂമി കയ്യേറി വ്യവസായി : തിരിച്ചുപിടിക്കാൻ സർക്കാർ, 12 പട്ടയങ്ങൾ ഉടന്‍ റദ്ദാക്കും

By Web TeamFirst Published Dec 9, 2019, 7:44 PM IST
Highlights

ഒരുമാസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാനാണ് വാഗമണ്‍ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം. 

ഇടുക്കി: വാഗമണ്ണിൽ വ്യവസായി കയ്യേറിയ 55 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ. കയ്യേറ്റ ഭൂമിയിലെ 12 പട്ടയങ്ങൾ റദ്ദാക്കാൻ ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടു. 1987ലാണ് എറണാകുളം സ്വദേശിയും വ്യവസായിയുമായ ജോളി സ്റ്റീഫനും അച്ഛൻ കെ ജെ സ്റ്റീഫനും 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയത്. കയ്യേറ്റ ഭൂമിക്ക് അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയങ്ങളുമുണ്ടാക്കി. ഈ പട്ടയ ഉടമകളെല്ലാം വെറും സാങ്കൽപ്പിക പേരുകളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

കയ്യേറ്റം സംബന്ധിച്ച വാർത്തയെ തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണത്തിൽ കയ്യേറ്റം ബോധ്യപ്പെടുകയും 12 വ്യാജ പട്ടയങ്ങളും റദ്ദാക്കാൻ ഉത്തരവുമായി. ഒരുമാസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാനാണ് വാഗമണ്‍ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം. കയ്യേറിയ ഭൂമി ജോളി സ്റ്റീഫൻ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റിട്ടുണ്ട്. ഇവിടെയെല്ലാം ഇപ്പോൾ റിസോർട്ടുകളും പൊന്തി. ഉത്തരവ് നടപ്പാക്കുമ്പോൾ ഈ റിസോർട്ടുകളും പൊളിച്ചുനീക്കേണ്ടി വരും.


 

click me!