
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയത്. പാര്‍ട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ തുറന്നടിച്ചു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട.
ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നത്. സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴള സംസ്കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശാനാണ്. താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാർട്ടി ജനാധിപത്യത്തെ തകർത്തു.ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ലെന്നും സരിൻ പറഞ്ഞു.2021 നിയമ സഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ ആസ്വഭാവികത ഉണ്ടായിരുന്നു.
ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളിൽ ഭരണ പക്ഷത്തിന് കൂടെ ചേർന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. ബിജെപി അപകടം അല്ല സിപിഎമ്മിനെ ആണ് എതിർക്കേണ്ടത് എന്നത് പാർട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. ബിജെപിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്‍റെ ഗുണം ബിജെപിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.
നവംബര്‍ 13ന് മുന്നേ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13ന് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാൽ ഒരു കൂട്ടർക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ നല്ല സുഹൃത്താണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വളര്‍ന്നു വരുന്ന കുട്ടി വിഡി സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചത്. രാഹുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
ക്വട്ടേഷൻ സംഘം പോലെയാണ് കോണ്‍ഗ്രസ് കോക്കസ് പ്രവര്‍ത്തിക്കുന്നത്. ലീഡറെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നൽകും. കാമറയുടെ മുമ്പിൽ വേഷം കെട്ടി ആടരുത്.ഇന്ന് നടത്തിയ നാടകത്തിന് ഇന്നലെ തന്നെ ചാണ്ടി ഉമ്മൻ മറുപടി നൽകിയിരുന്നു. രാഹുലിന് മംഗളം നേരാൻ ഉമ്മൻ ചാണ്ടിയുടെ മനസ് അനുവദിക്കില്ല.ഷാഫി വടകരയിൽ പോയപ്പോൾ തന്നെ എം എൽ എ ഓഫീസ് തുറന്നു പ്രവർത്തിച്ചു. മണിയടി രാഷ്ട്രീയത്തിന്‍റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.കോൺഗ്രസിനുള്ളിൽ നിന്ന് തന്നെയാണ് വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പരിപാടികള്‍ ഇവൻറ് ലോഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്. ഷോ ഓഫുകാരെ പാലക്കാട് സഹിക്കില്ലെന്നും പി സരിൻ പറഞ്ഞു.
'ഷാഫി ഇടയ്ക്ക് വടകരയിൽ പോകണം'
പാര്‍ട്ടിയാണ് എല്ലാം എന്ന ഷാഫി പറമ്പിലിന്‍റെ പ്രസ്താന കാപട്യമാണെന്ന് പി സരിൻ ആരോപിച്ചു. അത് ഇനിയും അണിയരുത്. പറഞ്ഞു പറ്റിക്കുന്നതിനു ഒരു പരിധിയുണ്ട്.ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം ഇതല്ല. രാഹുലിന് സിപിഎമ്മിന്‍റെ വോട്ട് കിട്ടില്ല. രാഹുലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ഷാഫിയാണ് ക്ഷണിച്ചത്. ജയിക്കാൻ വേണ്ട വോട്ട് ഡീൽ ചെയ്തത് ആരിൽ നിന്നാണ് എന്നറിയണം. ബിജെപിയുമായുള്ള ഡീലിന്‍റെ ഭാഗമാണ് രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്നും പി സരിൻ ആരോപിച്ചു.
താൻ വിളിച്ചാൽ ഷാഫി പറമ്പിൽ ഫോണ്‍ എടുക്കാറില്ലെന്നും പി സരിൻ പറഞ്ഞു.വടകരയിലെ ഒരു വോട്ടര്‍ ഷാഫിയെ വിളിച്ചിടടുള്ള അനുഭവം സംബന്ധിച്ച ഓഡിയോയും സരിൻ വാര്‍ത്താസമ്മേളനത്തിൽ കേള്‍പ്പിച്ചു. ഷാഫി പറമ്പിൽ ഇടയ്ക്കൊക്കെ വടകരയിൽ പോകണം. ഷാഫി ഇടയ്ക്കൊക്കെ പോസ്റ്റിന്‍റെ അടിയിൽ വരുന്ന കമന്‍റിന് ലൈക്ക് ഇടുന്നതിന് പകരം അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടണം. പാലക്കാട് എം പി യെയും ഡിസിസി പ്രസിഡന്റ് നെയും തിരുവനന്തപുരം വിളിച്ചു വരുത്തി ചര്‍ച്ചയെന്ന പ്രഹസനം നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam